ചന്ദ്രനില്‍ ചെന്ന് രാപ്പാര്‍ക്കാമോ..? സൂചന നല്‍കി ശാസ്ത്രലോകം

ചന്ദ്രോപരിതലത്തിനടിയിൽ മനുഷ്യര്‍ക്ക് ഭാവിയിൽ ഉപയോഗിക്കാൻ ഉതകുന്ന തരത്തിൽ ഗുഹയുടെ സൂചനകള്‍ കണ്ടെത്തിയതായി ശാസ്ത്രലോകം. നാസയുടെ ലൂണാര്‍ റികനൈസന്‍സ് ഓര്‍ബിറ്ററാണ് സുപ്രധാന വിവരങ്ങള്‍ ശേഖരിച്ചത്. നീല്‍ ആംസ്ട്രോങ് ഇറങ്ങിയ ഇടത്തിന് സമീപമാണ് ഗുഹ. അപ്പോളോ 11 ലാന്‍ഡ് ചെയ്ത സ്ഥലത്ത് നിന്ന് 400 കിലോമീറ്റര്‍ ദൂരെയാണ് ഈ സ്ഥലം.
14 ടെന്നീസ് കോര്‍ട്ടുകള്‍ ഉള്‍ക്കൊള്ളാവുന്ന വിസ്തൃതിയില്‍, 45 മീറ്റര്‍ വീതിയും 80 മീറ്റര്‍ വരെ നീളവുമുള്ള ഈ ഗുഹ ‘പ്രശാന്ത സമുദ്രം’ എന്നറിയപ്പെടുന്ന സ്ഥലത്തിന് സമീപമാണ്

ചന്ദ്രനിലെത്തുന്നവര്‍ക്ക് അവിടത്തെ പ്രതികൂല കാലാവസ്ഥകളില്‍ നിന്ന് രക്ഷ നല്‍കാന്‍ കഴിയുന്ന ഇടമാവാന്‍ ഈ ഗുഹയ്ക്ക് കഴിയുമെന്ന് ഇറ്റലിയിലെ ട്രെന്റോ സര്‍വകലാശാലയിലെ ലൊറെന്‍സോ ബ്രുസോണ്‍ പറയുന്നു. ശൂന്യമായ ലാവ ട്യൂബ് ആണ് ഈ ഗുഹ എന്നും അദ്ദേഹം അനുമാനിക്കുന്നു.
അപകടകാരികളായ കോസ്മിക് കിരണങ്ങള്‍, സൗരവികിരണങ്ങള്‍ എന്നിവയില്‍ നിന്ന് ബഹിരാകാശ സഞ്ചാരികളെ ഈ ഗുഹകള്‍ രക്ഷിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിനുള്ളിലെ താപനിലയില്‍ വലിയ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുന്നില്ല എന്നതും ഭാവിയില്‍ ചന്ദ്രനില്‍ മനുഷ്യവാസത്തിന് കഴിയുമെന്ന പ്രതീക്ഷ വര്‍ധിപ്പിക്കുന്നു