മറിയക്കുട്ടിക്ക് വീടൊരുക്കി കെപിസിസി.. CPMനെ വിമർശിച്ച് കെ.സുധാകരന്‍റെ എഫ്ബി പോസ്റ്റ്

സമൂഹ മാധ്യമത്തിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത് കെ സുധാകരൻ പങ്കുവച്ച ഒരു കുറിപ്പാണ്.
കുറിപ്പിലെ താരം വേറെയാരുമല്ല, മറിയക്കുട്ടി തന്നെ. സ്വന്തമായി വീടില്ലാതിരുന്ന മറിയക്കുട്ടിക്ക് വീട് നിർമ്മിച്ചു നൽകിയിരിക്കുകയാണ് കെപിസിസി. ക്ഷേമ പെൻഷൻ ലഭിക്കാതിരുന്നതിനെ തുടർന്ന് ചട്ടിയുമായി, ഭിക്ഷ യാചിക്കാന്‍ ഇറങ്ങിയ മറിയക്കുട്ടിക്ക്
കെപിസിസി വാഗ്ദാനം ചെയ്ത വീടിന്‍റെ നിര്‍മ്മാണം പൂർത്തിയായ കാര്യമാണ് കെപിസിസി പ്രസിഡന്റായ കെ സുധാകരന്‍ ഫേസ്ബുക്കിലൂടെ പങ്ക് വെച്ചിരിക്കുന്നത്.
ഭവനത്തിന്റെ താക്കോൽ കെ.സുധാകരന്‍ മറിയക്കുട്ടിക്ക് കൈമാറും.

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് വീടെന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നത്. അന്നം മുട്ടിച്ച സർക്കാരിനെതിരെ പ്രതികരിച്ചതിന്‍റെ പേരിൽ സിപിഎം അവരുടെ ജീവിതം വഴി മുട്ടിച്ചപ്പോൾ ചേർത്തുപിടിക്കാനാണ് കോൺഗ്രസ് ശ്രമിച്ചതെന്നും വെറും വാക്കു പറയുന്ന പ്രസ്ഥാനമല്ല കെപിസിസി എന്നും കെ സുധാകരൻ എഫ്ബി പോസ്റ്റില്‍ പറയുന്നു.

ഫെയ്സ്ബുക്കിലെ കുറിപ്പിങ്ങനെ തുടങ്ങുന്നു..’മറിയക്കുട്ടി ചേട്ടത്തി ഒരു പ്രതീകമാണ്. സിപിഎം എന്ന ക്രിമിനൽ പാർട്ടിയാൽ വേട്ടയാടപ്പെടുന്ന സാധാരണക്കാരന്റെ പ്രതീകം. സാമൂഹ്യ സുരക്ഷാ പെൻഷനുകൾ കോൺഗ്രസ് കൊണ്ടുവന്നത് തന്നെ ഈ നാട്ടിലെ പാവപ്പെട്ടവന്റെ അവകാശമായാണ്. എന്നാൽ പെൻഷൻ അവകാശമല്ല ഔദാര്യമാണെന്നാണ് പിണറായി വിജയന്‍റെ സർക്കാർ കോടതിയിൽ പ്രഖ്യാപിച്ചത്. ഇത്തരം പ്രഖ്യാപനങ്ങൾ മാത്രമല്ല, പെൻഷൻ ചോദിച്ചിറങ്ങിയ മറിയക്കുട്ടി ചേട്ടത്തിയെ പോലെയുള്ള പാവങ്ങളെ വ്യാജ പ്രചാരണം നടത്തി അങ്ങേയറ്റം നാണം കെടുത്തുകയും ചെയ്തു സിപിഎം. ഈ വന്ദ്യ വയോധികയെപ്പറ്റി നവമാധ്യമങ്ങളിൽ അശ്ലീല കഥകൾ മെനഞ്ഞു. അവരെ അതി സമ്പന്നയായി ചിത്രീകരിച്ചു. അന്നം മുട്ടിച്ച സർക്കാരിനെതിരെ പ്രതികരിച്ചതിന്റെ പേരിൽ സിപിഎം അവരുടെ ജീവിതം വഴി മുട്ടിച്ചപ്പോൾ ചേർത്തുപിടിക്കാൻ ആണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് തീരുമാനിച്ചത്. അതിന്റെ ഭാഗമായി നിർമ്മിച്ചു കൊടുക്കുമെന്ന് പറഞ്ഞ വീട് പൂർത്തിയായിക്കഴിഞ്ഞു. വെറും വാക്കുകൾ പറയുന്ന പ്രസ്ഥാനമല്ല, പാവപ്പെട്ടവന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന അവരുടെ ഹൃദയ വികാരമാണ് നമ്മുടെ കോൺഗ്രസ് ‘ എന്നും പറഞ്ഞാണ്
കെ. സുധാകരന്‍റെ കുറിപ്പ് അവസാനിക്കുന്നത്.