വീടിന് തീപിടിച്ച് 4 പേര്‍ മരിച്ചത് ആത്മഹത്യയെന്ന് നിഗമനം..

കൊച്ചി :അങ്കമാലിയിൽ ഒരു കുടുംബത്തിലെ 4 പേർ വീടിന് തീപ്പിടിച്ച്
വെന്തുമരിച്ച സംഭവം ആത്മഹത്യയാണെന്ന് സൂചന. ജൂൺ എട്ടിനാണ് വീടിന് തീപിടിച്ച് പറക്കുളം അയ്യമ്പിള്ളി വീട്ടിൽ ബിനീഷ് കുര്യൻ (45), ഭാര്യ അനുമോൾ (40) മക്കളായ ജൊവാന (8), ജെസ് വിൻ (5) എന്നിവര്‍ മരിച്ചത്. സംഭവം നടന്ന ദിവസം ആലുവയിലെ പമ്പിൽ നിന്ന് ബിനീഷ് കാനിൽ പെട്രോൾ വാങ്ങുന്നതിന്റെയും വീട്ടിൽ കയറുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. തീപ്പിടിച്ച കിടപ്പു മുറിയിൽ നിന്ന് പെട്രോൾ കാനും ലഭിച്ചു. ഇതാണ് ആത്മഹത്യയെന്ന നിഗമനത്തിലെത്താന്‍ കാരണം.

ബിനീഷ് മലഞ്ചരക്ക് വ്യാപാരിയായിരുന്നു. ബിനീഷിന് നല്ല സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി പറയുന്നു. എന്നാൽ കാര്യങ്ങൾ കൂടുതൽ സ്ഥിരീകരിക്കാൻ രാസ പരിശോധനാ ഫലം വരണമെന്ന് പോലീസ് പറഞ്ഞു.

വീടിന്റെ രണ്ടാം നിലയിൽ പുലർച്ചെയായിരുന്നു തീപ്പിടുത്തം ഉണ്ടായത്. മരിച്ച നാലു പേരും ഒരു മുറിയിൽ ആണ് കിടന്നിരുന്നത്. താഴത്തെ മുറിയില്‍ കിടന്നിരുന്ന ബിനീഷിന്റെ അമ്മ ചിന്നമ്മ പ്രാർത്ഥിക്കാനായി എഴുന്നേറ്റപ്പോഴാണ് രണ്ടാം നിലയിൽ നിന്ന് ശബ്ദം കേട്ടത്. ജോലിക്കാനായ നിരഞ്ജൻ കുണ്ഡലയെ കൂട്ടി തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് നാട്ടുകാരും അഗ്നിരക്ഷാ സേനയും എത്തിയതിന് ശേഷമാണ് തീയണച്ചത്.