കൂടോത്രം ചെയ്തത് കെപിസിസി കസേര കൊതിക്കുന്ന ആരെങ്കിലുമോ.. സുധീരന്‍റെ കാലത്തും കൂടോത്രം..

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ ഇപ്പോള്‍ കത്തി നിൽക്കുന്ന വിഷയമാണ്
കെ. സുധാകരന്‍റെ വീട്ടിലെ കൂടോത്രം. എന്നാല്‍ കൂടോത്രത്തെിന്‍റെ കഥ മുൻ കെപിസിസി അധ്യക്ഷൻ വി.എം സുധീരനും പറയാനുണ്ട്. മണ്‍കലം മുതല്‍ ബോണ്‍വിറ്റ കുപ്പിയില്‍ വരെയാണത്രെ ശത്രുക്കള്‍ സുധീരന്റെ വീട്ടിൽ കൂടോത്രം ഒളിപ്പിച്ചത്. വാഴച്ചുവട്ടിലും നടുമുറ്റത്തും പപ്പായ തണ്ടിനുള്ളിലും ഒക്കെയായി നിരവധി വസ്തുക്കൾ ആണ്
ഒമ്പത് പ്രാവശ്യമായി കിട്ടിയത്. ചെമ്പ് തകിടുകള്‍, ചെറുശൂലങ്ങള്‍, വെളളാരം കല്ലുകള്‍ എന്നിങ്ങനെ ദോഷപ്പണിക്കായി അടക്കം ചെയ്തത് ഒട്ടേറെ സാധനങ്ങളാണെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു.

സുധീരന് പിന്നാലെ നിലവിലെ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍റെ വീട്ടിലും കൂടോത്രം കണ്ടതോടെ പാർട്ടിക്കുള്ളിൽ നിന്ന് വരുന്ന കെണി ആണോ ഇതെന്നും സംസാരമുണ്ട്. കെപിസിസി കസേര കൊതിക്കുന്ന ആരെങ്കിലുമാണോ ഇത് ചെയ്യുന്നതെന്നും സംശയമുണ്ട്.
സുധാകരന്‍റെ നടാലിലെ വീട്ടു പറമ്പിൽ നിന്ന് കൂടോത്രം
കുഴിച്ചെടുക്കുന്ന ഒന്നര വർഷം മുമ്പുള്ള ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്.
തന്നെ അപായപ്പെടുത്താന്‍ വീട്ടിൽ കൂടോത്രം വെച്ചെന്നായിരുന്നു കെ. സുധാകരന്‍റെ പ്രതികരണം.കുഴിച്ചിട്ട തകിടും രൂപങ്ങളും മന്ത്രവാദി പുറത്തെടുക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഈ സമയം കെ. സുധാകരനും രാജ്മോഹൻ ഉണ്ണിത്താനും സംസാരിക്കുന്നതും ദൃശ്യങ്ങളില്‍ ഉണ്ട്

കൂടോത്രം വലിയ ചര്‍ച്ചാ വിഷയമായതോടെ അപ്രതീക്ഷിതമായി സ്ഥാനങ്ങള്‍ നഷ്ടപ്പെട്ട നേതാക്കളും കാത്തിരുന്നിട്ടും നല്ല പദവികള്‍ കിട്ടാത്ത നേതാക്കളും കോണ്‍ഗ്രസില്‍ അല്‍പം ആശങ്കയിലാണ്