അത് ‘രക്ഷാപ്രവർത്തനം’ തന്നെ.. നിയമസഭയിലും ന്യായീകരിച്ച് മുഖ്യമന്ത്രി..

തിരുവനന്തപുരം: നവകേരള സദസിനിടെ യൂത്ത് കോൺഗ്രസുകാരെ ഡിവൈഎഫ്ഐ മർദ്ദിച്ചത് ‘രക്ഷാപ്രവർത്തനം’ തന്നെയെന്ന് നിയമസഭയിലും ആവര്‍ത്തിച്ച് മുഖ്യമന്ത്രി.
എം വിൻസെന്റ് എംഎൽഎയുടെ ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. പ്രതിപക്ഷവും മാധ്യമങ്ങളും ബഹളം വെച്ചതു കൊണ്ട് വസ്തുത വസ്തുതയല്ലതാകുമോയെന്നും വാഹനത്തിന് മുന്നിൽ ചാടി വീണവരുടെ ദേഹത്ത് വാഹനം തട്ടാതിരിക്കാണ് പിടിച്ചു മാറ്റിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ട കാര്യമാണ് താൻ പറയുന്നത്, അത് ഇന്നലെയും പറഞ്ഞു, ഇന്നും പറഞ്ഞു, നാളെയും പറയുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു

കാര്യവട്ടം ക്യാമ്പസ് സംഘർഷത്തിൽ യാതൊരു രാഷ്ട്രീയ ഭേദവും ഇല്ലാതെയാണ് പോലീസ് നടപടി സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കുമെന്നും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാര്യവട്ടം ക്യാമ്പസ് സംഘർഷം പ്രതിപക്ഷം നിയമസഭയിൽ ആയുധമാക്കിയപ്പോൾ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കോളേജ് ക്യാമ്പസിൽ നടന്ന തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഇതിൽ നടപടിയായി പതിനഞ്ചോളം എസ്എഫ്ഐ പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ക്യാമ്പസിന് പുറത്തു നിന്നുള്ള ആളുകൾ കെഎസ്‌യു പ്രവർത്തകർക്കൊപ്പം എത്തിയതാണ് സംഘർഷത്തിന്റെ കാരണം. എംഎൽഎമാരായ എം വിൻസന്റും ചാണ്ടി ഉമ്മനുമാണ് പൊലീസ് സ്റ്റേഷൻ ഉപരോധത്തിന് നേതൃത്വം നൽകിയത്. ഒരു പൊലീസുകാരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എംഎൽഎമാർക്കെതിരെ കേസെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു

എസ്എഫ്ഐക്കെതിരെ ആരോപണങ്ങളുമായി ആദ്യം രംഗത്തുവന്നത്
എം വിൻസെന്റ് എംഎൽഎയാണ്. എസ്എഫ്ഐ അതിക്രമങ്ങൾ ചർച്ചയ്ക്ക് വന്നപ്പോഴെല്ലാം അവരെ മുഖ്യമന്ത്രി ന്യായീകരിക്കുന്ന കാഴ്ച്ചയാണ് കാണുന്നത്. മുഖ്യമന്ത്രി എസ്എഫഐക്ക് രാഷ്ട്രീയ സംരക്ഷണം നൽകുന്നുവെന്നും ഇതാണ് അവര്‍ക്ക് ആക്രമണങ്ങൾക്ക് പ്രചോദനം നൽകുന്നതെന്നും എം വിൻസെന്റ് പറഞ്ഞു