മരിച്ചവരുടെ എണ്ണം 130 ആയി..ഭോലെ ബാബയുടെ പരിപാടിക്കിടെ ഉണ്ടായ ദുരന്തം

ഭോലെ ബാബയുടെ കാലടിയിലെ മണ്ണ് ശേഖരിക്കാൻ തിരക്ക് കൂട്ടിയതിനെ തുടര്‍ന്നുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 130 ആയതായി റിപ്പോർട്ടുകൾ. 121 പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി പേർക്ക് പരുക്കേറ്റു. ഉത്തർപ്രദേശിലെ ഹാത്രസിലാണ് തിക്കിലും തിരക്കിലും പെട്ട്  വന്‍ ദുരന്തം ഉണ്ടായത്. സ്ത്രീകളും കുട്ടികളുമാണ് അപകടത്തിൽ മരിച്ചവരിൽ ഏറെയും. ദുരന്തത്തിന് പിന്നാലെ പരിപാടിയുടെ മുഖ്യ സംഘാടകനായ ഭോലെ ബാബ ഒളിവിൽ പോയി.

ഹാത്രസിലെ സിക്കന്ദർ റൗവിൽ നടന്ന പരിപാടിക്കിടെയാണ് അപകടമുണ്ടായത്. ഇവിടെ ഒരു പാടത്ത് താൽക്കാലിക പന്തൽ കെട്ടി ഭോലെ ബാബ എന്ന് വിളിക്കുന്ന സകർ വിശ്വഹരിയുടെ നേതൃത്വത്തിൽ പ്രാർത്ഥനാ പരിപാടി നടത്തുകയായിരുന്നു. 60,000 പേർക്ക് മാത്രം അനുമതി ഉണ്ടായിരുന്നിടത്തു രണ്ടര ലക്ഷത്തോളം ആളുകൾ എത്തി. അത്രയും പേരെ നിയന്ത്രിക്കാനുള്ള സൗകര്യം ഒരുക്കിയിരുന്നില്ല. തലേ ദിവസം മഴ പെയ്തിരുന്നതിനാൽ പന്തല്‍ കെട്ടിയ വയലിൽ വഴുക്കലും ഉണ്ടായിരുന്നു.പ്രഭാഷണം അവസാനിപ്പിച്ചു മടങ്ങുകയായിരുന്ന ഗുരു ഭോലെ ബാബയുടെ കാലിനടിയിലെ മണ്ണു ശേഖരിക്കാൻ വിശ്വാസികൾ തിരക്ക് കൂട്ടിയതാണ് വൻ ദുരന്തത്തിനു വഴിയൊരുക്കിയതെന്നാണ് സൂചന.