ആലപ്പുഴ: മാന്നാറില്‍ പരപുരുഷ ബന്ധം ആരോപിച്ച് 15 വര്‍ഷം മുന്‍പ് കല എന്ന യുവതിയെ കൊലപ്പെടുത്തി മൃതദേഹം മറവു ചെയ്ത കേസില്‍ മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കസ്റ്റഡിയിലായിരുന്ന ജിനു, പ്രമോദ്, സോമരാജന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട കലയുടെ ഭര്‍ത്താവ് അനില്‍കുമാറാണ് കേസിലെ ഒന്നാം പ്രതി.
2009ൽ പെരുമ്പുഴ പാലത്തില്‍ വെച്ചായിരുന്നു കൊല നടത്തിയത്. തുടര്‍ന്ന് മാരുതി കാറില്‍ കൊണ്ടു പോയി മൃതദേഹം മറവ് ചെയ്തെന്നും എഫ്.ഐ.ആറില്‍ പറയുന്നു
അറസ്റ്റിലായ മൂന്ന് പ്രതികള്‍ക്കൊപ്പം സുരേഷ്‌കുമാര്‍ എന്നയാളെ കൂടി കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍, ഇയാളെ കേസില്‍ മാപ്പുസാക്ഷിയാക്കാനാണ് നീക്കം. കേസില്‍ ഒന്നാം പ്രതിയായ അനില്‍കുമാറിനെതിരേ നിര്‍ണായക സാക്ഷിമൊഴി നല്‍കിയതും ഇയാളാണ്. പെരുമ്പുഴ പാലത്തിന് മുകളില്‍വെച്ച് കാറിനുള്ളിലിട്ട് അനില്‍കുമാറാണ് കലയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്നാണ് ഇയാളുടെ മൊഴി. കൃത്യം നടത്തിയശേഷം മൃതദേഹം മറവുചെയ്യാന്‍ അനില്‍കുമാര്‍ തന്റെ സഹായംതേടി. എന്നാല്‍, തനിക്ക് ഇതിന് കഴിയില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയെന്നും സുരേഷ് മൊഴി നല്‍കിയിരുന്നു.
കേസിലെ ഒന്നാം പ്രതിയായ ഇസ്രയേലിലുള്ള അനില്‍കുമാറിനെ ഉടന്‍ നാട്ടില്‍ എത്തിച്ചേക്കുമെന്നും സൂചനയുണ്ട്. അനില്‍കുമാര്‍ ഇസ്രയേലില്‍ പോലീസിന്റെ കസ്റ്റഡിയിലാണെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്
അതിനിടെ കഴിഞ്ഞ ദിവസം അനില്‍കുമാറിന്റെ വീട്ടു വളപ്പില്‍ സെപ്റ്റിക് ടാങ്ക് പൊളിച്ച് നടത്തിയ പരിശോധനയില്‍ മൃതദേഹാവശിഷ്ടങ്ങളെന്ന് കരുതുന്ന ചില വസ്തുക്കളും ലോക്കറ്റും ഹെയര്‍ക്ലിപ്പും വസ്ത്രത്തിന്റെ അവശിഷ്ടവും കണ്ടെത്തിയിരുന്നു. ഇന്ന് ഫൊറൻസിക് സംഘത്തിൻ്റെ വിശദ പരിശോധനയും സ്ഥലത്ത് നടക്കുന്നുണ്ട്. ഇതിനുശേഷമായിരിക്കും തെളിവെടുപ്പ് നടക്കുക