പീഡനക്കേസ് പ്രതിയെ തിരിച്ചെടുത്തത് അന്വേഷിക്കും; കമ്മീഷനെ നിയോഗിച്ച് സിപിഎം

പത്തനംതിട്ട: പീഡനക്കേസ് പ്രതി സി.സി സജിമോനെ പാർട്ടിയിൽ തിരിച്ചെടുത്തതിലുണ്ടായ തർക്കങ്ങൾ അന്വേഷിക്കാൻ കമ്മീഷനെ നിയോഗിച്ച് സിപിഎം. പാർട്ടിയിൽ തിരിച്ചെടുത്തതും തുടർന്നുള്ള തർക്കവും മൂന്നംഗ കമ്മീഷൻ അന്വേഷിക്കും. തിരുവല്ലയിലെ ഒരു പുരോഹിതൻ വഴി ഇ.പി ജയരാജൻ ഇടപെട്ട് പുറത്താക്കൽ നടപടി റദ്ദാക്കിയെന്ന് ആരോപണം ഉയർന്നതിന് പിന്നാലെയാണ് അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. സജിമോനും ഏരിയ സെക്രട്ടറിയും ചേർന്ന് മുതിർന്ന സിപിഎം നേതാവ് ഇ.പി ജയരാജനെ കൊണ്ട് പാർട്ടി നടപടി റദ്ദാക്കിച്ചെന്നാണ് ആരോപണം. തുടർച്ചയായി ക്രിമിനൽ കേസുകളിലും വിവാദങ്ങളിലും ഉൾപ്പെട്ടപ്പോഴാണ് സി.സി. സജിമോനെ കേന്ദ്ര കമ്മിറ്റി അംഗങ്ങൾ പങ്കെടുത്ത ചർച്ചയ്ക്ക് പിന്നാലെ പുറത്താക്കിയത്

എന്നാൽ തിരുവല്ലയിലെ ഔദ്യോഗിക വിഭാഗത്തിന്‍റെ പിന്തുണയിൽ കൺട്രോൾ കമ്മീഷൻ വഴിയാണ് നടപടി റദ്ദാക്കിയത്. പിന്നാലെ സജിമോനെ ടൗൺ നോര്‍ത്ത് ലോക്കൽ കമ്മിറ്റിയിൽ തിരിച്ചെടുത്തു. ഇതിനെതിരെയാണ് പാർട്ടി പ്രവർത്തകനായ അതിജീവിതയുടെ സഹോദരന്‍ ആരോപണം ഉന്നയിച്ചത്. എന്നാൽ സിപിഎം സംസ്ഥാന സെക്രട്ടറിക്ക് മുൻപാകെ ഒരു പരാതിയും നല്‍കിയിട്ടില്ലെന്ന് അതിജീവിത തന്നെ പറഞ്ഞതായി ഔദ്യോഗിക വിഭാഗം അവകാശപ്പെടുന്നുണ്ട്