അയോധ്യ പ്രാണ പ്രതിഷ്ഠക്ക് മുഖ്യ കാർമികത്വം വഹിച്ച ലക്ഷ്മികാന്ത് അന്തരിച്ചു

അയോധ്യയിൽ പണി കഴിപ്പിച്ച രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ ചടങ്ങിൽ കർമ്മങ്ങൾക്ക് നേതൃത്വം നൽകിയ മുഖ്യപുരോഹിതനായ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് അന്തരിച്ചു. 86 വയസ്സായിരുന്നു . അയോധ്യ രാമക്ഷേത്രത്തിന്റെ ചടങ്ങുകൾ ചിട്ടപ്പെടുത്തുന്നതിന്റെ നേതൃത്വം ഇദ്ദേഹമായിരുന്നു വഹിച്ചിരുന്നത്. കുറച്ചു ദിവസങ്ങളായി ആചാര്യ ലക്ഷ്മി കാന്തിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതല്ലെന്ന് കുടുംബാംഗങ്ങൾ അറിയിച്ചിരുന്നു. മഹാരാഷ്ട്രയിലെ സോലാപൂർ സ്വദേശിയാണ് ഇദ്ദേഹം.

ജനുവരി 22ന് അയോധ്യയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നടന്ന രാമ വിഗ്രഹ പ്രതിഷ്ഠാ ചടങ്ങിൽ മുഖ്യ പങ്ക് വഹിച്ച ഇദ്ദേഹം വാരണാസിലെ മുതിർന്ന പണ്ഡിതന്മാരിൽ ഒരാളാണ് . ലക്ഷ്മികാന്ത് ദീക്ഷിതിന്റെ വിയോഗത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഖേദം രേഖപ്പെടുത്തി. കാശിയിലെ മഹാപണ്ഡിതനും, അയോധ്യ പ്രാണ പ്രതിഷ്ഠ ചടങ്ങിലെ മുഖ്യ പുരോഹിതനുമായ ആചാര്യ ശ്രീ ലക്ഷ്മി കാന്ത് ദീക്ഷിതിന്റെ വേർപാട് ആത്മീയ സാഹിത്യ ലോകത്തിന് നികത്താനാവാത്ത നഷ്ടമാണെന്ന് എക്സില്‍ ഇട്ട പോസ്റ്റില്‍ ആദിത്യനാഥ് പറഞ്ഞു.