ചുട്ട് പൊള്ളി ഡൽഹി;രണ്ട് ദിവസത്തിനിടെ മരിച്ചത് 34 പേർ

ദില്ലി : ആറ് പതിറ്റാണ്ടിനിടെയുള്ള ഏറ്റവും ഉയർന്ന താപനിലയാണ് ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇപ്പോൾ അനുഭവിക്കുന്നത്. ഡൽഹിയിലെ ചൂട് 52 ഡിഗ്രി സെൽഷ്യസ് കടന്നുവെന്നാണ് റിപ്പോർട്ട്. രണ്ട് ദിവസത്തിനിടെ ഡൽഹിയിൽ 34 പേരാണ് മരിച്ചത്. 51 പേരെ പല സ്ഥലങ്ങളിൽ മരിച്ച നിലയിൽ കണ്ടെത്തിയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുമുണ്ട്.ആരോഗ്യ മന്ത്രി ജെപി നദ്ദയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാനങ്ങൾക്കായി പ്രത്യേക മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിരിക്കുകയാണ്.

മരണസംഖ്യ കുത്തനെ ഉയർന്നതോടെയാണ് കേന്ദ്രത്തിന്‍റെ അടിയന്തര ഇടപെടൽ ഉണ്ടായത്. ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ജെപി നദ്ദ നടത്തിയ ചർച്ചയിൽ ഉഷ്ണതരംഗകേസുകൾക്ക് മാത്രമായി ആശുപത്രികളിൽ പ്രത്യേക യൂണിറ്റുകൾ തയ്യാറാക്കാൻ നിർദേശം നൽകി. അടിയന്തര സാഹചര്യം നേരിടാൻ വേണ്ട മരുന്നും, ഉപകരണങ്ങളും, ആംബുലൻസ് അടക്കമുള്ള സംവിധാനങ്ങളും ഉറപ്പാക്കും.