കൊല്ലം: പുനലൂര്‍ മണിയാറില്‍ രണ്ട് സ്ത്രീകള്‍ ഇടിമിന്നലേറ്റ് മരിച്ചു. ഇടക്കുന്നം സ്വദേശികളായ സരോജം, രജനി എന്നിവരാണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ ജോലിചെയ്യുന്നതിനിടെയാണ് ഇരുവർക്കും മിന്നലേറ്റത്. ചൊവ്വാഴ്ച രാവിലെയോടെയാണ് സംഭവം.
രാവിലെ മുതൽ പ്രദേശത്ത് ചെറിയ തോതിൽ മഴയും ഇടിമിന്നലും ഉണ്ടായിരുന്നു.പരിക്കേറ്റ ഉടൻതന്നെ ഇവരെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
ഇതിനിടെ കണ്ണൂർ തോട്ടടയിൽ ഇടിമിന്നലേറ്റ് വീടിന് കേടുപാട് സംഭവിച്ചു. തോട്ടട സ്വദേശി ഗംഗാധരന്റെ വീടിന്റെ ഭിത്തിക്കും ജനാലയ്ക്കുമാണ് ഇടിമിന്നലിൽ കേടുപാടുണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കില്ല. ഇന്ന് പുലർച്ചെയായിരുന്നു അപകടം.
എറണാകുളത്ത് ഇടിമിന്നലേറ്റ് മത്സ്യത്തൊഴിലാളിക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ തോപ്പുംപടി സ്വദേശി സിബി ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടി മിന്നലിൽ ജോർജിന്റെ വള്ളവും തകർന്നു.