ചെന്നൈ:തലയോട്ടികള്‍ നിരത്തി വെച്ച കാര്‍ തിരുവണ്ണാമലൈ-തേരടി റോഡിലാണ് പരിഭ്രാന്തി പരത്തിയത്. കാറിന്റെ ഡാഷ് ബോര്‍ഡിലാണ് തലയോട്ടികള്‍ നിരത്തി വെച്ചത്. സംഭവത്തിൽ അഘോരി സന്ന്യാസിയെ പിഴയീടാക്കി പോലീസ് വിട്ടയച്ചു. ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിനും ഗതാഗത തടസ്സമുണ്ടാക്കിയതിനുമാണ് പിഴ. കാറിന്റെ നമ്പര്‍ പ്ലേറ്റിന്റെ സ്ഥാനത്ത് അഘോരി നാഗസാധു എന്ന ബോര്‍ഡാണ് തൂക്കിയിട്ടിരിക്കുന്നത്. പുറത്ത് പരമശിവന്റെ ചിത്രം പതിച്ചിരുന്നു.
നഗരത്തില്‍ ദുര്‍മന്ത്രവാദികള്‍ എത്തിയിരിക്കുന്നെന്ന് വാര്‍ത്ത പരന്നതോടെ ജനം തടിച്ചു കൂടി. പോലീസും സ്ഥലത്തെത്തി. അതിനു ശേഷമാണ് കാറിന്റെ ഉടമയായ സന്ന്യാസി സ്ഥലത്തെത്തിയത്. ഋഷികേശിലെ അഘോരി സന്ന്യാസിയാണ് താനെന്നും തിരുവണ്ണാമലയിലെ അരുണാചല ക്ഷേത്രത്തില്‍ ദര്‍ശനത്തിന് വന്നതാണെന്നും അറിയിച്ചു. ക്ഷേത്രത്തിനു മുന്നില്‍ സ്ഥലമില്ലാത്തതു കൊണ്ടാണ് വണ്ടി റോഡരികില്‍ നിര്‍ത്തിയിട്ടതെന്നും മേലാസകലം ഭസ്മംപൂശിയ സന്ന്യാസി പറഞ്ഞു. നിയമം ലംഘിച്ച് വണ്ടി നിര്‍ത്തി ഗതാഗത തടസ്സമുണ്ടാക്കിയതിന് 3,000 രൂപ പിഴയീടാക്കിയ ശേഷം സന്ന്യാസിയെ വിട്ടയക്കുകയായിരുന്നു