രേവണ്ണയെ അറസ്റ്റ് ചെയ്തത് വനിതാ പോലീസുകാർ; അതിജീവിതകൾക്ക് ഐക്യദാര്‍ഢ്യം

ബെംഗളൂരു: ലൈംഗിക പീഡനക്കേസില്‍പ്പെട്ട ജെഡിഎസിന്റെ ഹസന്‍ എം.പി പ്രജ്ജ്വല്‍ രേവണ്ണയുടെ അറസ്റ്റ് വ്യത്യസ്തമാക്കി പോലീസ്. വിമാനത്താവളത്തില്‍ നിന്ന് പ്രജ്ജ്വല്‍ രേവണ്ണയെ അറസ്റ്റു ചെയ്ത് ജനങ്ങൾക്കു മുന്നിലൂടെ കൊണ്ടു പോയത് വനിതാ പോലീസുകാരായിരുന്നു. ഒരു എസ്പിയുടെ നേതൃത്വത്തില്‍ അഞ്ച് വനിതാ പോലീസ് ഉദ്യോഗസ്ഥരാണ് രേവണ്ണയെ ഇന്ന് പുലര്‍ച്ചെ കസ്റ്റഡിയിലെടുത്തത്.
രേവണ്ണയുടെ പീഡനത്തിനിരയായ അതിജീവിതകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കൊണ്ടുള്ള സര്‍ക്കാരിന്റെ നിലപാടാണ് ഇത് വ്യക്തമാക്കുന്നത് എന്നാണ് പറയപ്പെടുന്നത്

ജര്‍മനിയില്‍ നിന്ന് 12.50-ഓടെ ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഉടന്‍ പ്രജ്ജ്വലിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്യുകയായിരുന്നു. തുടര്‍ന്ന് രാവിലെയാണ് അദ്ദേഹത്തിന്റെ മെഡിക്കല്‍ പരിശോധന നടത്തിയത്. നിലവില്‍ രേവണ്ണയെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ഏപ്രില്‍ 27-ന് രാജ്യം വിട്ട പ്രജ്ജ്വല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പിടികൊടുക്കാതെ 33 ദിവസം വിദേശത്ത് കഴിഞ്ഞ ശേഷമാണ് തിരിച്ചെത്തിയത്