അവിശ്വാസം പാസായി, രാമങ്കരിയിലെ 25 വര്‍ഷത്തെ CPM ഭരണത്തിന് വിരാമം

ആലപ്പുഴ: കുട്ടനാട്ടിലെ രാമങ്കരി പഞ്ചായത്തിലെ UDF കൊണ്ടുവന്ന
അവിശ്വാസ പ്രമേയം പാസായപ്പോൾ 25 വര്‍ഷത്തെ CPM ഭരണത്തിനാണ് വിരാമമിട്ടത്. കോണ്‍ഗ്രസിനൊപ്പം മൂന്ന് സിപിഎം അംഗങ്ങളും അവിശ്വാസത്തില്‍ ഒപ്പിട്ടു. സിപിഎം പിന്തുണയോടെ ആയിരുന്നു പ്രസിഡന്റിനെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. ഭരണം നഷ്ടമായതോടെ പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രകുമാര്‍ സിപിഎം വിട്ടു. സിപിഎമ്മുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചെന്ന് രാജേന്ദ്രകുമാര്‍ പറഞ്ഞു.

സിപിഎം അംഗമായി ജയിച്ചെങ്കിലും പാര്‍ട്ടിയോട് സഹകരിക്കാത്തതിനാലാണ് പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്ര കുമാറിനെതിരായ അവിശ്വാസത്തെ സിപിഎം പിന്തുണച്ചത്.13 അംഗ ഭരണ സമിതിയില്‍ സിപിഎമ്മിന് 9 അംഗങ്ങള്‍ ഉണ്ടായിരുന്നു. നേതൃത്വവുമായുള്ള ഭിന്നതയെ തുടര്‍ന്ന് രാജേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ 6 പേര്‍ സിപിഎമ്മുമായുള്ള ബന്ധം ഉപേക്ഷിച്ചു. നിലവില്‍ സിപിഐയുമായി ബന്ധപ്പെട്ടാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെങ്കിലും സാങ്കേതികമായി സിപിഎം പാര്‍ലമെന്ററി പാര്‍ട്ടിയില്‍ അംഗങ്ങളാണ്. യുഡിഎഫിന് 4 അംഗങ്ങളാണുള്ളത്