ശുചിമുറിയിലെ പ്രസവം; വിവാഹത്തിന് തയ്യാറെന്ന് കുഞ്ഞിന്റെ പിതാവ്

കൊച്ചി: യുവതി ശുചിമുറിയില്‍ പ്രസവിച്ച സംഭവത്തില്‍ യുധതിയെ വിവാഹം കഴിക്കാന്‍ തയ്യാറാണെന്ന് കുഞ്ഞിന്റെ പിതാവ്. യുവതിയെ വിവാഹം കഴിക്കാനും കുഞ്ഞിനെ ഏറ്റെടുക്കാനും തയ്യാറാണെന്ന് കുഞ്ഞിന്റെ പിതാവ് പോലീസിനെ അറിയിച്ചു. യുവതിയുടെയും യുവാവിന്റെയും മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു

കൊല്ലം സ്വദേശിയായ യുവാവും യുവതിയും തമ്മിലുള്ള അടുപ്പം ഇവരുടെ വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. ഹോസ്റ്റലില്‍ പ്രസവിച്ച സംഭവത്തിന് പിന്നാലെ രണ്ടു പേരുടെയും വീട്ടുകാരെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയായിരുന്നു. ആണ്‍ സുഹൃത്തില്‍ നിന്നാണ് ഗര്‍ഭം ധരിച്ചതെന്ന് യുവതി പൊലീസിനോട് പറഞ്ഞിരുന്നു. വീട്ടുകാരും വിവാഹത്തെ എതിര്‍ത്തില്ല. ആശുപത്രിയില്‍ നിന്ന് യുവതിയെ വിട്ടയച്ചാലുടന്‍ വിവാഹം നടത്താനുള്ള സന്നദ്ധത വീട്ടുകാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു

ഞായറാഴ്ചയാണ് എറണാകുളം നഗര മധ്യത്തിലുള്ള ഹോസ്റ്റലിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചത്. യുവതിയുടെ കൂട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് അമ്മയെയും കുഞ്ഞിനെയും ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുഞ്ഞിന് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. 6 പേരടങ്ങുന്ന മുറിയിലാണ് യുവതി താമസിച്ചിരുന്നത്. യുവതിയുടെ അനാരോഗ്യം ശ്രദ്ധയില്‍പെട്ട സുഹൃത്തുക്കള്‍ കാര്യം അന്വേഷിച്ചിരുന്നെങ്കിലും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളാണെന്ന് പറഞ്ഞ് യുവതി ഒഴിഞ്ഞു മാറുകയായിരുന്നു. ഞായറാഴ്ച രാവിലെ ശൗചാലയത്തില്‍ കയറിയ യുവതി ഏറെ നേരത്തിന് ശേഷവും പുറത്തിറങ്ങാതായതോടെ സുഹൃത്തുക്കള്‍ വാതിലില്‍ തട്ടി വിളിക്കുകയായിരുന്നു. തുറക്കാതായതോടെ വാതില്‍ തള്ളിത്തുറന്ന് അകത്ത് കയറിയപ്പോഴാണ് നവജാത ശിശുവിനൊപ്പം യുവതിയെ കണ്ടെത്തുന്നത്. സുഹൃത്തുക്കളുടെ സമയോചിത ഇടപെടലിനെ തുടര്‍ന്നാണ് അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടാകാതിരുന്നത്. പനമ്പിള്ളി നഗറില്‍ ഫ്ളാറ്റില്‍ പ്രസവിച്ച യുവതി കുഞ്ഞിനെ എറിഞ്ഞുകൊന്ന സംഭവത്തിന് പിന്നാലെയാണ് കൊച്ചിയില്‍ തന്നെ ഈ സംഭവവും ഉണ്ടായത്