പൂജയിൽ ഇനി അരളി ഔട്ടോ..; ഒഴിവാക്കാൻ ഒരുങ്ങി ദേവസ്വം ബോർഡ്

ക്ഷേത്രങ്ങളിലെ പൂജയിൽ നിന്ന് അരളിപ്പൂവ് ഒഴിവാക്കാൻ ഒരുങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഹരിപ്പാട് സ്വദേശിനി സൂര്യ സുരേന്ദ്രന്റെ മരണ കാരണം അരളിപ്പൂവ് കഴിച്ചതാണോ എന്ന സംശയം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ദേവസ്വം ബോർഡിന്റെ നീക്കം. ബോർഡ് ഇത് സംബന്ധിച്ച് പ്രാഥമിക ചർച്ച നടത്തിയിരുന്നു. അരളിപ്പൂ ഉപയോഗിക്കുന്നതിൽ ക്ഷേത്രം ജീവനക്കാരും ഭക്തജനങ്ങളും ബോർഡിനെ ആശങ്കയറിയിച്ചിട്ടുണ്ട്. സൂര്യയുടെ ആന്തരികാവയവങ്ങളുടെ കെമിക്കൽ റിപ്പോർട്ട് വന്നതിന് ശേഷമാകും ഇത് സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളുക

യു.കെയിൽ ജോലിക്കായി പോകുന്നതിനിടെ നെടുമ്പാശേരി വിമാനത്താവളത്തിൽ വച്ചാണ് സൂര്യാ സുരേന്ദ്രൻ കുഴഞ്ഞു വീഴുന്നത്. ഏപ്രിൽ 28നാണ് സംഭവം നടക്കുന്നത്. രാവിലെ പള്ളിപ്പാട്ടെ വീട്ടിൽ നിന്ന് കൊച്ചി വിമാനത്താവളത്തിലേക്ക് യാത്ര തിരിച്ചു. വഴിയിലുടനീളം സൂര്യ ഛർദിക്കുന്നുണ്ടായിരുന്നു. വിമാനത്താവളത്തില്‍ സൂര്യ രാത്രി എട്ട് മണിയോടെ എമിഗ്രേഷൻ പരിശോധനയ്ക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ 2 ആശുപത്രികളിലെത്തിച്ചു. തിങ്കളാഴ്ച ആരോഗ്യ നില വഷളായതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു

എന്തു കൊണ്ടാണ് യുവതിയുടെ ആരോഗ്യനില പെട്ടെന്ന് മോശമായതെന്ന കാര്യത്തിൽ സ്ഥിരീകരണമില്ല. യാത്ര പുറപ്പെടുന്നതിന് മുൻപ് അരളി ച്ചെടിയുടെ പൂവ് യുവതി കടിച്ചു തിന്നിരുന്നു. ഇതേ തുടർന്നാകാം കാർഡിയാക് ഹെമറേജ് സംഭവിച്ചതെന്ന സംശയം സൂര്യയുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർ പ്രകടിപ്പിച്ചതായി കേസ് അന്വേഷിക്കുന്ന ഹരിപ്പാട് എസ്എച്ച്ഒ അഭിലാഷ് കുമാർ പറഞ്ഞു. യുവതിക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നോ എന്ന കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്
ആന്തരികാവയവങ്ങളുടെ പരിശോധനാഫലം വന്നാലെ അന്തിമ വിശകലനത്തില്‍ എത്താന്‍ പറ്റൂ