ശോഭാ സുരേന്ദ്രന്റെ വെളിപ്പെടുത്തലിൽ ബിജെപി നേതൃത്വത്തിന് അതൃപ്തി

ഇ പി ജയരാജന്‍ ബിജെപിയില്‍ ചേരാന്‍ ചര്‍ച്ചകള്‍ നടത്തിയെന്ന ശോഭാ സുരേന്ദ്രന്റെ വെളിപ്പെടുത്തലില്‍ ബിജെപിയില്‍ അതൃപ്തി പുകയുന്നതായി റിപ്പോര്‍ട്ട്. വിവാദം പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടാക്കുമെന്ന വിലയിരുത്തലാണ് സംസ്ഥാന ദേശീയ നേതൃത്വത്തിനുള്ളതെന്നും അച്ചടക്ക നടപടിക്ക് മുതിര്‍ന്നേക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശോഭയുടെ തുറന്നു പറച്ചിലും തുടര്‍ന്നുണ്ടായ വിവാദങ്ങളും ബിജെപിയുടെ കേരളത്തിലെ വളര്‍ച്ചയ്ക്ക് തടസം സൃഷ്ടിച്ചേക്കുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍. വിവാദങ്ങള്‍ BJPയോട് താല്‍പര്യമുള്ള മറ്റ് പാര്‍ട്ടികളിലെ നേതാക്കളുടെ നിലപാടില്‍ മാറ്റം ഉണ്ടാക്കുമെന്നും പാര്‍ട്ടി കണക്കുകൂട്ടുന്നു. കൂടാതെ പണവും പദവിയും വാഗ്ദാനം ചെയ്ത് പാര്‍ട്ടി നേതാക്കളെ ചാക്കിട്ടുപിടിക്കുന്നു എന്ന പ്രതിപക്ഷ ആരോപണത്തിന് ശക്തി പകരുന്നതാണ് ശോഭയുടെ പ്രതികരണമെന്ന വിലയിരുത്തലും ദേശീയ നേതൃത്വത്തിനുണ്ട്

പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെ പോലും അറിയിക്കാതെയാണ് കേരളത്തിലെ മറ്റു പാര്‍ട്ടികളിലെ നേതാക്കളെ ബിജെപിയില്‍ എത്തിക്കാന്‍ കേന്ദ്ര നേതൃത്വം നീക്കങ്ങള്‍ നടത്തുന്നത്. വിവാദങ്ങള്‍ ഇത്തരം നീക്കങ്ങള്‍ക്ക് തിരിച്ചടിയായേക്കുമെന്നും ദേശീയ നേതൃത്വം കണക്കു കൂട്ടുന്നുണ്ട്. വിവാദങ്ങള്‍ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് പ്രകാശ് ജാവദേക്കര്‍ പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നദ്ദയ്ക്ക് സമര്‍പ്പിക്കും. പ്രകാശ് ജാവദേക്കറും ശോഭയുടെ വെളിപ്പെടുത്തലില്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു