മലയാളി ദമ്പതികളുടെ കൊല; പ്രതിയിലേക്ക് എത്താനുള്ള കച്ചിത്തുരുമ്പായത് ഫോൺ

ചെന്നൈ: മോഷണത്തിനിടെ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്ന കേസില്‍ ഒരാള്‍ പിടിയില്‍. രാജസ്ഥാൻ സ്വദേശി മാഗേഷ് ആണ് പിടിയിലായത്. പ്രതിയുടെ മൊബൈല്‍ ഫോൺ സംഭവസ്ഥലത്ത് നഷ്ടപ്പെട്ടതാണ് പ്രധാന കച്ചിത്തുരുമ്പായത്. വിമുക്തഭടനും സിദ്ധ ഡോക്ടറുമായ ശിവൻ നായര്‍ (72), കേന്ദ്രീയ വിദ്യാലയത്തില്‍ അധ്യാപികയായിരുന്ന ഭാര്യ പ്രസന്നകുമാരി (62) എന്നിവരാണ് ഇന്നലെ രാത്രി ദാരുണമായി കൊല്ലപ്പെട്ടത്

സംഭവ സ്ഥലത്ത് നിന്ന് പൊലീസിന് പ്രതിയുടെ മൊബൈല്‍ ഫോൺ കിട്ടിയിരുന്നു. ഈ ഫോണിനെ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മാഗേഷ് പിടിയിലായത്.
മോഷണ ശ്രമത്തിനിടെയാകാം കൊല നടന്നതെന്നാണ് പൊലീസിന്‍റെ നിഗമനം. സിദ്ധ ഡോക്ടറായ ശിവൻ നായര്‍ വീട്ടില്‍ ക്ലിനിക്ക് നടത്തിയിരുന്നു. ഇവിടെ ആളുകള്‍ ചികിത്സയ്ക്കെത്തുന്നതും പതിവാണ്. ഇങ്ങനെ ചികിത്സയ്ക്കെന്ന വ്യാജേന വീട്ടിലെത്തിയവരാണ് കൊല നടത്തിയതെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. കേസില്‍ ഇനിയും പ്രതികളുണ്ടെന്നാണ് പൊലീസ് നിഗമനം. ഒറ്റയ്ക്കൊരാള്‍ക്ക് ചെയ്യാവുന്ന കൃത്യമല്ല ഇതെന്നാണ് പൊലീസ് കണക്കാക്കുന്നത്. പിടിയിലായിരിക്കുന്ന മാഗേഷ് ചെന്നൈയിലെ ഹാര്‍ഡ്‍വെയര്‍ സ്ഥാപനത്തില്‍ ജീവനക്കാരനാണ്