മാസപ്പടി വിവാദം; രേഖകൾ കുഴൽനാടൻ ഹാജരാക്കിയില്ല, മേയ് 3ന് വിധി പ്രഖ്യാപിക്കും

തിരുവനന്തപുരം: വീണ വിജയനെതിരായ മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പങ്ക് തെളിയിക്കുന്ന രേഖകൾ മാത്യു കുഴൽനാടൻ ഹാജരാക്കിയില്ല. മന്ത്രിസഭാ യോഗത്തിന്റെ മിനുട്‌സ് മാത്രമാണ് ഇന്ന് ഹാജരാക്കിയത്. മേയ് മൂന്നിന് വിധി പ്രഖ്യാപിക്കും

വിജിലൻസ് അന്വേഷിപ്പിക്കണം എന്നായിരുന്നു മാത്യു കുഴൽനാടൻ ആദ്യം ആവശ്യപ്പെട്ടത്. എന്നാൽ, പിന്നീട് കേസിൽ കോടതി നേരിട്ട് അന്വേഷണം നടത്തണമെന്നായി ആവശ്യം. ധാതുമണൽ ഖനനത്തിനു സിഎംആർഎൽ കമ്പനിക്ക് വഴി വിട്ട് സഹായം നൽകിയെന്നും പ്രത്യുപകാരമായി മുഖ്യമന്ത്രിയുടെ മകൾക്ക് സിഎംആർഎൽ കമ്പനി മാസപ്പടി കൊടുത്തുവെന്നുമാണ് മാത്യു കുഴൽനാടൻ ഹർജിയിൽ ആരോപിച്ചത്

കോടിക്കണക്കിന് രൂപയുടെ ധാതുമണൽ തുച്ഛമായ വിലയ്ക്ക് കർത്തയ്ക്കു നൽകിയതിലെ മുഖ്യമന്ത്രിയുടെ ഇടപെടൽ വ്യക്തമാക്കുന്ന തെളിവുകൾ ഹാജരാക്കാൻ കോടതി നിർദേശം നൽകിയിരുന്നു. എന്നാൽ, മന്ത്രിസഭാ യോഗത്തിന്റെ മിനുട്‌സ് മാത്രമാണ് മാത്യു ഹാജരാക്കിയത്. അതേ സമയം സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങള്‍ കോടതിയ്ക്ക് തെളിവായി സ്വീകരിക്കാന്‍ കഴിയില്ലെന്ന് വിജിലന്‍സ് ബോധിപ്പിച്ചു. ഇതിന് പുറമെ റവന്യു രേഖകളും വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയിരുന്നു