12 വർഷത്തിന് ശേഷം മകളെ കണ്ടു; വൈകാരിക നിമിഷങ്ങൾ പങ്ക് വച്ച് നിമിഷപ്രിയയുടെ ‘അമ്മ

യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ 12 വർഷത്തിന് ശേഷം കണ്ട വൈകാരിക നിമിഷങ്ങൾ പങ്ക് വച്ച് നിമിഷപ്രിയയുടെ ‘അമ്മ പ്രേമകുമാരി. നിമിഷപ്രിയയെ സന്ദർശിച്ച ശേഷം പങ്കിട്ട വീഡിയോ സന്ദേശത്തിലായിരുന്നു പ്രേമകുമാരിയുടെ പ്രതികരണം. മകളെ കാണാൻ അനുവദിച്ച യെമൻ ഭരണകൂടത്തിന് പ്രേമകുമാരി നന്ദി അറിയിച്ചു. മകളെ കാണാൻ കഴിയുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും കണ്ട ഉടനെ ഓടിവന്ന് കെട്ടിപ്പിടിക്കുകയായിരുന്നുവെന്നും പ്രേമകുമാരി പറഞ്ഞു.
“എന്റെ മോളേ എന്ന് വിളിച്ച് ഞാൻ അങ്ങ് പൊട്ടിക്കരഞ്ഞുപോയി. മമ്മി കരയരുത് എന്ന് പറഞ്ഞ് അവളും കരഞ്ഞു. കല്യാണം കഴിച്ച് കൊടുത്തതിന് ശേഷം ഞാൻ ഇന്നാണ് അവളെ കാണുന്നത്. യെമനിന്റെ കരുണ കൊണ്ടും ദൈവകൃപകൊണ്ടും അവൾ സുഖമായിരിക്കുന്നതായും പ്രേമകുമാരി പറഞ്ഞു.

യെമൻ പ്രാദേശിക സമയം ബുധനാഴ്ച ഉച്ചയ്ക്ക് 12.30 നായിരുന്നു കൂടിക്കാഴ്ച. വൈകിട്ട് അഞ്ചുമണിവരെ ജയിലിനുള്ളിൽ മകളുമൊത്ത് സമയം ചെലവഴിക്കാൻ കഴിഞ്ഞു. “അവിടെ നിമിഷപ്രിയ സുഖമായി കഴിയുന്നു. പല പ്രായത്തിലുള്ള ഒരുപാട് സ്ത്രീകൾ ജയിലിലുണ്ട്. അവർക്കെല്ലാം നിമിഷ പ്രിയപ്പെട്ടവളാണ്. നിമിഷയുടെ അമ്മയാണെന്ന് തിരിച്ചറിഞ്ഞപ്പോൾ അവരെല്ലാം വന്ന് കെട്ടിപ്പിടിക്കുകയും ഉമ്മ തരുകയുമൊക്കെ ചെയ്തു. ഉച്ചഭക്ഷണവും കഴിച്ച് ഏറെനേരം ജയിലിലെ പ്രത്യേക മുറിയിൽ ചെലവിട്ട ശേഷമാണ് ഇരുവരും പിരിഞ്ഞത്. മനുഷ്യാവകാശ പ്രവർത്തകനും തമിഴ്‌നാട് സ്വദേശിയുമായ സാമുവൽ ജെറോമിനുമൊപ്പമായിരുന്നു പ്രേമകുമാരി ജയിലിലെത്തിയത്.