പതഞ്ജലിയെ വിടാതെ പിന്തുടർന്ന് കോടതി.. വീണ്ടും പരസ്യം

ദില്ലി: കോടതിയലക്ഷ്യക്കേസില്‍ ഖേദം പ്രകടിപ്പിച്ച് പത്രങ്ങളില്‍ വീണ്ടും പരസ്യം നല്‍കി പതഞ്ജലി. ആദ്യം നൽകിയ പരസ്യം പര്യാപ്തമല്ലെന്ന് കോടതി വ്യക്തമാക്കിയതിനെ തുടർന്നാണ് വീണ്ടും പരസ്യം നൽകാൻ പതഞ്ജലി നിർബന്ധിതമായത്.
ഖേദം പ്രകടിപ്പിച്ച പരസ്യങ്ങള്‍ അതേ പോലെ തന്നെ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു. ഇതിനെ തുടര്‍ന്നാണ് കൂടുതല്‍ വലിപ്പത്തില്‍ പതഞ്ജലി പരസ്യം നല്‍കിയത്. ദിനപത്രങ്ങളുടെ പേജുകളില്‍ നാലിലൊന്ന് വലിപ്പത്തിലാണ് നിരുപാധികം മാപ്പ് പറഞ്ഞുള്ള ഇന്നത്തെ പരസ്യം

നിരുപാധികം പരസ്യമായി മാപ്പ് പറയുന്നു. തെറ്റിദ്ധരിപ്പിക്കും വിധത്തിൽ പരസ്യം നൽകിയതിൽ മാപ്പ് ചോദിക്കുന്നു. ഇത്തരത്തിലുള്ള തെറ്റായപ്രവണത ഇനി ഒരിക്കലും ആവർത്തിക്കില്ല- എന്നാണ് പരസ്യത്തിൽ പറയുന്നത്
സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം ഖേദം പ്രകടിപ്പിക്കുന്ന പരസ്യം മൈക്രോസ്കോപ്പിലൂടെ നോക്കിയാൽ മാത്രമേ കാണാനാകൂ എന്ന സ്ഥിതിയുണ്ടാകരുതെന്നും രണ്ടംഗ ബെഞ്ച് ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും പരസ്യം നല്‍കിയത്.
പതഞ്ജലി ആയുര്‍വേദയ്ക്ക് പുറമെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കുന്ന മറ്റ് ബ്രാന്‍ഡുകള്‍ക്കെതിരെ സ്വീകരിച്ച നടപടി അറിയിക്കാനും സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്