കോഴിക്കോട്: മുൻ മന്ത്രിയും വടകരയിലെ എൽ ഡി എഫ് സ്ഥാനാർത്ഥിയുമായ കെ.കെ. ശൈലജയ്ക്ക് യു.ഡി.എഫ്. സ്ഥാനാർഥി ഷാഫി പറമ്പിലിന്റെ വക്കീൽ നോട്ടീസ്. അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ ശൈലജ പിൻവലിക്കണമെന്നും 24 മണിക്കൂറിനുള്ളിൽ പത്രസമ്മേളനം വിളിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്
ഷാഫി പറമ്പിലും പാർട്ടി പ്രവർത്തകരും ചേർന്ന് തന്‍റെ മോർഫ് ചെയ്ത ചിത്രങ്ങൾ ഉപയോഗിച്ച് അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ചുവെന്നാണ് ശൈലജ പറഞ്ഞത്.
ഈ പ്രസ്താവന, തനിക്കും കുടുംബത്തിനും എതിരെയുള്ള സൈബർ അധിക്ഷേപങ്ങൾക്ക് വഴി വെച്ചു. തന്റെ പ്രായമായ അമ്മയെപോലും സി.പി.എം അണികൾ സൈബറിടങ്ങളിൽ ആക്രമിച്ചുവെന്നും നോട്ടീസിൽ ഷാഫി വ്യക്തമാക്കി
അശ്ലീല വിഡിയോയെക്കുറിച്ച് പറഞ്ഞിട്ടില്ലെന്ന് ഏപ്രിൽ 20-ന് നടത്തിയ വാർത്താസമ്മേളനത്തിൽ ശൈലജ പറഞ്ഞത് ശരിയല്ലെന്നും ഷാഫി വക്കീല്‍ നോട്ടീസില്‍ പറയുന്നു. മോർഫ് ചെയ്ത ചിത്രങ്ങളടക്കമുള്ള അശ്ലീല വിഡിയോ കുടുംബ വാട്സാപ് ഗ്രൂപ്പുകളിലടക്കം പ്രചരിക്കുന്നെന്ന് ശൈലജ മുമ്പ് പറഞ്ഞിരുന്നു. ഇപ്പോള്‍ ഇല്ലെന്നു പറയുന്നു. ഇത് തന്നെ മോശക്കാരനാക്കാനും തിരഞ്ഞെടുപ്പിൽ പൊതുജനത്തിന്റെ സഹതാപം പിടിച്ചു പറ്റാനാണെന്നും ഷാഫി ആരോപിച്ചു