രാജ്യത്ത് നാളെ 102 മണ്ഡലങ്ങളിൽ ഒന്നാം ഘട്ട പോളിങ് നടക്കും. തമിഴ്നാട്ടില്‍ ആകെയുള്ള 39 സീറ്റുകളിലും ഉത്തര്‍പ്രദേശില്‍ ഏഴ് മണ്ഡലങ്ങളിലും, പശ്ചിമ ബംഗാളില്‍ മൂന്ന് മണ്ഡലങ്ങളിലും നാളെയാണ് തിരഞ്ഞെടുപ്പ്. കൂച്ച് ബെഹാര്‍, അലിപുര്‍ദുരാസ്സ്, ജയ്പാല്‍ഗുരി മണ്ഡലങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. കിഴക്കന്‍ ബംഗാളിലെ ഈ മൂന്ന് മണ്ഡലവും നിലവില്‍ ബിജെപിയുടെ കൈയിലാണ്.
42 മണ്ഡലങ്ങളാണ് ബിജെപിയുടെ പക്കൽ നിലവിലുള്ളത്
ഉത്തര്‍പ്രദേശില്‍ എട്ട് മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. ഇതില്‍ രണ്ട് സീറ്റാണ് നിലവില്‍ ബിജെപിയ്ക്കുള്ളത്. മൂന്ന് സീറ്റ് ബിഎസ്‌പിക്കാണ്. രണ്ട് എസ്‌പിക്കും. 2019ല്‍ എസ്പിയും ബിഎസ്‌പിയും ഒന്നിച്ചായിരുന്നു മല്‍സരിച്ചത്. ഇത്തവണ ബിഎസ്‌പി തനിച്ചാണ് മത്സരിക്കുന്നത്. ഷെഹരാന്‍പൂര്‍, ബിജനോര്‍, നാഗിന എന്നീ മണ്ഡലങ്ങളിലാണ് ബിഎസ്പി വിജയിച്ചത്. ഈ മൂന്ന് മണ്ഡലങ്ങളിലും 2014 ല്‍ ബിജെപിയായിരുന്നു വിജയിച്ചത്
തമിഴ്നാട്ടിലെ 39 സീറ്റില്‍ ഒന്നൊഴികെ എല്ലാ സീറ്റും പ്രതിപക്ഷ സഖ്യത്തിനായിരുന്നു. അതുപോലെ ഉത്തരാഖണ്ഡിലെ അഞ്ചില്‍ അഞ്ച് സീറ്റും ബിജെപി നിലനിര്‍ത്തി. രാജസ്ഥാനിലെ ആദ്യ ഘട്ട പോളിങ് നടക്കുന്ന 12 സീറ്റില്‍ 12 നേടിയതും ബിജെപിയാണ്. രാജസ്ഥാനില്‍ ബിജെപി നടത്തിയ ആഭ്യന്തര സര്‍വേയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിലെ നേട്ടം ആവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് കണ്ടെത്തിയത് വലിയ ചര്‍ച്ചയായിരുന്നു
മഹാരാഷ്ട്രയില്‍ അഞ്ച് സീറ്റുകളിലാണ് ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ഇതില്‍ നാലു സീറ്റിലും എന്‍ഡിഎയാണ് കഴിഞ്ഞ തവണ വിജയിച്ചത്. ഇത്തവണ രണ്ട് പ്രധാന പാര്‍ട്ടികളിലെ പിളര്‍പ്പാണ് മഹാരാഷ്ട്ര രാഷ്ട്രീയത്തെ ശ്രദ്ധേയമാക്കുന്നത്. എന്‍ സി പി പിളര്‍ന്ന് അജിത്ത് പവാര്‍ പക്ഷം എന്‍ ഡി എ യ്ക്കൊപ്പമായത് അവര്‍ക്ക് നേട്ടമായെന്ന് കരുതുമ്പോള്‍, ബിജെപിയുടെ എല്ലാ കാലത്തെയും സഖ്യകക്ഷി ശിവസേനയില്‍ ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള ഒരു പക്ഷം ഇന്ത്യ മുന്നണിയുടെ ഭാഗമായത് നേട്ടമാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്