പ്രചാരണം കൊഴുപ്പിക്കാന്‍ രാഹുലുമെത്തി..

വയനാട് ലോക്‌സഭാ മണ്ഡലത്തിൽ പ്രചാരണത്തിന്റെ ഭാഗമായി ജനങ്ങളോട് സംവദിക്കാൻ രാഹുൽ ഗാന്ധിയെത്തി.വയനാട്ടില്‍ അഞ്ചിടങ്ങളിലും കോഴിക്കോട് മഹാറാലിയിലും രാഹുല്‍ പ്രസംഗിക്കും. കേന്ദ്രത്തിലും കേരളത്തിലും കോൺഗ്രസ് അധികാരത്തിൽ ഇല്ലാത്തത് വികസനത്തെ ബാധിച്ചുവെന്നും രണ്ടിടത്തും കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്നും രാഹുല്‍ സുല്‍ത്താന്‍ ബത്തേരിയില്‍ പറഞ്ഞു

ഒരു രാജ്യം, ഒരു ഭാഷ, ഒരു നേതാവ് എന്നതാണ് ബിജെപി സങ്കൽപം. അതെങ്ങനെ നമ്മുടെ നാടിന്റേത് ആകും? ഒരു നേതാവ് മതിയെന്ന സങ്കൽപം നാടിനോടുള്ള അവഹേളനമാണ്. മലയാളം ഹിന്ദിയേക്കാള്‍ ചെറുതാണെന്ന് പറഞ്ഞാൽ അത് ഒരു ജനതയെ അവഹേളിക്കുന്നതിനു തുല്യമാണ്.

വയനാട്ടിലെ രാത്രിയാത്ര നിരോധനം പരിഹരിക്കാൻ താന്‍ ബാധ്യസ്ഥനാണ്. പലകുറി പ്രധാനമന്ത്രിക്ക് ഈ ആവശ്യത്തിൽ കത്തെഴുതി. വിഷയം പരിഹരിക്കാൻ സമ്മർദം ചെലുത്തുന്നുണ്ടെന്നും രാഹുല്‍ പറഞ്ഞു. കോൺഗ്രസ് കേന്ദ്രത്തിൽ വന്നാൽ നിലമ്പൂര്‍ റെയിൽവെ സ്റ്റേഷന്റെ വികസനം യാഥാര്‍ത്ഥ്യമാക്കും. ഇവിടെ ഒരു മെഡിക്കൽ കോളേജ് ഒരുക്കുക സംസ്ഥാന സര്‍ക്കാരിന് എളുപ്പമുള്ള കാര്യമല്ലേ? മുഖമന്ത്രിക്ക് പല തവണ താൻ എഴുതി. പക്ഷെ പരിഹരിക്കുന്നില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി

വയനാട്ടിലേക്ക് വരുമ്പോൾ വീട്ടിലേക്ക് വന്ന പ്രതീതിയാണ്. എന്റെ അമ്മയോട് ഒരാഴ്ച ഇവിടെ വരാൻ നിര്‍ബന്ധിക്കും. വയനാട്ടിൽ വരാതിരിക്കുമ്പോൾ ലോകത്തെ മികച്ച ഭൂമിയാണ് നഷ്ടപ്പെടുത്തുന്നതെന്ന് പറയാറുണ്ട്.
വൻകിടക്കാരുടെ കടങ്ങൾ മോദി സർക്കാർ എഴുതി തള്ളിയെന്ന് പുല്‍പ്പള്ളിയിലെ റോഡ് ഷോയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.16ലക്ഷം കോടി രൂപയാണ് എഴുതി തള്ളിയത്. 2024ൽ ഇന്ത്യ മുന്നണി അധികാരത്തിൽ വരുമ്പോൾ കർഷകരുടെ കടം എഴുതി തള്ളും. ഈ രാജ്യത്തെ അതി സമ്പന്നരുടെ കടം എഴുതി തള്ളിയ സർക്കാരിന് അതി ദരിദ്രരായ കർഷകരുടെ കടം എഴുതി തള്ളൻ കഴിയണം.കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് വില കിട്ടുന്നില്ല. കർഷകരോട് ചെയ്യുന്ന കുറ്റകൃത്യമാണ് ഇത്. കർഷക സംഭരണ സംവിധാനങ്ങൾ മുഴുവൻ ഒരു കുത്തകയ്ക്കു കീഴിൽ ആക്കിയിരിക്കുകയയാണ്. അദാനിക്ക് കീഴിലാണ് ഇതെല്ലാമെന്ന് കർഷകർ തന്നെ പറയുന്നുണ്ട്.
ഇന്ത്യ മുന്നണി അധികാരത്തിൽ വരുമ്പോൾ കർഷകരുടെ താല്പര്യം സംരക്ഷിക്കുമെന്ന് ഉറപ്പ് തരുകയാണ് രാഹുല്‍ ഗാന്ധി പറഞ്ഞു