ഏഴ് കോടി മുടക്കിയിട്ടും ലാഭ വിഹിതം നൽകിയില്ലെന്ന് പരാതി, മഞ്ഞുമ്മൽ ബോയ്‌സിന്റെ അക്കൗണ്ട് മരവിപ്പിക്കും

മഞ്ഞുമ്മൽ ബോയ്‌സ് സിനിമാ നിർമ്മാതാക്കളുടെഅക്കൗണ്ട് മരവിപ്പിക്കാൻ കോടതി ഉത്തരവ്. അരൂർ സ്വദേശി സിറാജിന്റെ പരാതിയിലാണ് 40 കോടി രൂപയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാൻ എറണാംകുളം സബ് കോടതി ജഡ്ജി സുനില്‍ വര്‍ക്കി ഉത്തരവിറക്കിയത്. ഏഴ് കോടി മുടക്കിയിയിട്ട് ലാഭവിഹിതം നൽകിയില്ലെന്നാണ് സിറാജിന്റെ പരാതി. നിർമാതാക്കളായ സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കാണ് നോട്ടീസ് നൽകിയത്. ചിത്രത്തിന്‍റെ നിര്‍മാണത്തിന് ഏഴുകോടി രൂപ മുതല്‍മുടക്കിയ അരൂര്‍ സ്വദേശി സിറാജ് വലിയത്തറ ഹമീദ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. 40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്തു നിര്‍മാതാക്കള്‍ പണം കൈപ്പറ്റിയശേഷം ലാഭവിഹിതമോ മുതല്‍മുടക്കോ നല്‍കാതെ കബളിപ്പിച്ചതെന്നാണു ഹര്‍ജി.

ആഗോളതലത്തില്‍ ഇതുവരെ 220 കോടി രൂപ ചിത്രം കളക്‌ഷന്‍ നേടിയിട്ടുണ്ടെന്നും ഒടിടി പ്ലാറ്റ്ഫോമുകള്‍ മുഖേന ചിത്രം 20 കോടിയോളം രൂപ നേടിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. 22 കോടി രൂപ ചെലവ് വരുമെന്നു പറഞ്ഞാണ് ഏഴു കോടി രൂപ വാങ്ങിയതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.