കൽപ്പറ്റ: കാറില്‍ എംഡിഎംഎ വെച്ച് മുന്‍ ഭാര്യയെയും ഭര്‍ത്താവിനെയും കേസില്‍ കുടുക്കാനുള്ള യുവാവിന്റെ ശ്രമത്തിനെതിരെയുള്ള കേസിൽ ഒരാൾ കൂടി പിടിയിലായി. മുഖ്യപ്രതി ബാദുഷയ്ക്ക് ഒപ്പം ഗൂഡാലോചനയിൽ പങ്കെടുത്ത ചീരാൽ സ്വദേശി കെ.ജെ. ,ജോബിനെയാണ് ബത്തേരി പൊലീസ് അറസ്റ്റുചെയ്തത്. കേസിൽ ഇതോടെ 3 പേർ അറസ്റ്റിലായി. മാർച്ച് പതിനേഴിനായിരുന്നു സിനിമാ കഥയെ വെല്ലുന്ന കേസിനാസ്പദമായ സംഭവം
മുൻ ഭാര്യയോടുള്ള പകയിൽ ചീരാൽ സ്വദേശിയായ ബാദുഷയാണ് സുഹൃത്തുക്കളുടെ സഹായത്തോടെ കാറിൽ എംഡിഎംഎ വെച്ചത്. ദമ്പതികൾ വിൽപ്പനയ്ക്കായി ഓൺലൈൻ ആപ്പിൽ ഒരു കാർ പോസ്റ്റ് ചെയ്തിരുന്നു. ഈ പരസ്യം ബാദുഷ കാണുകയും പിന്നാലെ സുഹൃത്തുക്കളായ മോൻസി, ജോബിൻ എന്നിവർക്കൊപ്പം കുടുക്കാനുള്ള പദ്ധതി തയ്യാറാക്കുകയുമായിരുന്നു. സുഹൃത്ത് മോൻസിനെ ഉപയോഗിച്ച് ടെസ്റ്റ് ഡ്രൈവിനെന്ന പേരിൽ കാർ വാങ്ങി. ശേഷം ഡൈവർ സീറ്റിന്‍റെ റൂഫിൽ എംഡിഎംഎ ഒളിപ്പിച്ചു. പിന്നാലെ പൊലീസിന് രഹസ്യ വിവരം കൈമാറി
പുൽപ്പള്ളി ഭാഗത്തു നിന്ന് വരുന്ന കാറിൽ എംഡിഎംഎ കടത്തുന്നുണ്ട് എന്നായിരുന്നു വിവരം
വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ബത്തേരി പൊലീസ് ദമ്പതികളുടെ കാർ പരിശോധിച്ചപ്പോൾ 11.13 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ദമ്പതികൾ നിരപരാധികളെന്ന് ബോധ്യമായത്. ശ്രാവൺ എന്നയാൾക്ക് ടെസ്റ്റ് ഡ്രൈവിന് വാഹനം നൽകാൻ പോയതാണെന്ന് ഇവർ പൊലീസിനോട് പറഞ്ഞു. പിന്നാലെ നടത്തിയ അന്വേഷണത്തിൽ മോൻസിയുടെ കള്ളപ്പേരാണ് ശ്രാവൺ എന്ന് തിരിച്ചറിഞ്ഞു. പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് എല്ലാത്തിനും പിന്നിൽ
മുൻ ഭർത്താവിന്‍റെ ഗൂഡാലോചനയാണെന്ന് പൊലീസ് കണ്ടെത്തിയത്
എംഡിഎംഎ ഒളിപ്പിച്ചു വയ്ക്കാൻ ബാദുഷ പതിനായിരം രൂപയാണ് മോൻസിക്ക് നൽകിയത്. മോൻസി അറസ്റ്റിലായതോടെ, ബാദുഷ ഒളിവിൽ പോവുകയും വിദേശത്തേക്ക് കടക്കാൻ പദ്ധതിയിടുകയുമായിരുന്നു. ചൈന്നൈയിൽ വച്ചാണ് ബാദുഷ പിടിയിലായത്. ഇരുവരേയും ചോദ്യം ചെയ്തപ്പോഴാണ്, ഗൂഢാലോചനയിൽ ജോബിനും പങ്കാളിയെന്ന വിവരം പൊലീസിന് കിട്ടിയത്