കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിൽ മെമ്മറി കാര്‍ഡ് 3 തവണ അനധികൃതമായി പരിശോധിച്ചെന്ന അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നു. അങ്കമാലി മജിസ്ട്രേറ്റ് ലീന റഷീദ്, ജില്ലാ ജഡ്ജിയുടെ പി എ മഹേഷ്, ശിരസ്തദാർ താജുദ്ധീൻ എന്നിവരാണ് മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചത്. കോടതിയുടെ കസ്റ്റഡിയിലിരിക്കെ 2 തവണ ആരോ മെമ്മറി കാർഡ് കണ്ടെന്ന അതിജീവിതയുടെ ആരോപണം നിലനിൽക്കെയാണ് 3 തവണ മെമ്മറി കാർഡ് പരിശോധിച്ചെന്ന വിവരം പുറത്തു വന്നിരിക്കുന്നത്.ൈ
2018 ജനുവരി 9ന് മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിച്ചത് അങ്കമാലി മജിസ്ട്രേറ്റ് ആണെന്ന് റിപ്പോർട്ട് പറയുന്നു. അങ്കമാലി മജിസ്ട്രേറ്റ് ലീന റഷീദ് മെമ്മറി കാർഡ് പരിശോധിച്ചത് രാത്രി 9.58നാണ്. 2018 ഡിസംബർ 13ന് മെമ്മറി കാർഡ് പരിശോധിച്ചത് ജില്ലാ പ്രിൻസിപ്പാൾ സെഷൻസ് കോടതി ബെഞ്ച് ക്ലാർക്ക് ആണ്. ബെഞ്ച് ക്ലാർക്ക് മഹേഷ് മോഹൻ മെമ്മറി കാർഡ് പരിശോധിച്ചത് നിയമ വിരുദ്ധമായാണ്. രാത്രി 10.58നാണ് മഹേഷ് മോഹൻ മെമ്മറി കാർഡ് പരിശോധിച്ചതെന്നും റിപ്പോർട്ടിലുണ്ട്
മെമ്മറി കാര്‍ഡ് ഉപയോഗിച്ച വിവോ ഫോണ്‍ ശിരസ്തദാറിന്റേതാണെന്നും അന്വേഷണ റിപ്പോര്‍ട്ട് പറയുന്നു. ശിരസ്തദാര്‍ താജുദ്ദീന്റെ ഫോണിലാണ് പീഡന ദൃശ്യങ്ങള്‍ കണ്ടതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. വിചാരണ കോടതിയില്‍ മെമ്മറി കാര്‍ഡ് ഉപയോഗിച്ചത് ശിരസ്തദാറിന്റെ ഫോണിലാണെന്നും റിപ്പോർട്ടിലുണ്ട്
അതിനിടെ ഈ അന്വേഷണ റിപ്പോർട്ടില്‍ കേസെടുത്ത് അന്വേഷിക്കണമെന്ന ആവശ്യവുമായി അതിജീവിത ഹൈക്കോടതിയ സമീപിച്ചു. വസ്തുതാന്വേഷണ റിപ്പോർട്ട് റദ്ദാക്കി ഐജി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കണമെന്നാണ് അതിജീവിതയുടെ ആവശ്യം