പ്രകടന പത്രിക പുറത്തിറക്കി കോൺഗ്രസ്. പത്രികയിൽ പറയുന്നതും പറയാത്തതും

കോൺഗ്രസിന്റെ പ്രകടനപത്രിക പുറത്തിറക്കി. മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർ ചേർന്നാണ് കോൺഗ്രസിന്റെ പ്രകടന പത്രിക പുറത്തിറക്കിയത്. തൊഴിൽ, ക്ഷേമം, സമ്പത്ത് എന്നിവയാണ് പ്രകടന പത്രികയുടെ മൂന്ന് ആപ്തവാക്യങ്ങൾ.

അതേ സമയം പ്രകടന പത്രികയില്‍ CAAയെക്കുറിച്ച് പരാമർശമില്ല. ജമ്മു കശ്മീരിന് സംസ്ഥാന പദവി നല്‍കുമെന്ന് വാഗ്ദാനമുണ്ട്. SC, ST, OBC സംവരണം 50 ശതമാനം ഉയർത്തുന്നതിന് ഭരണഘടന ഭേദഗതി കൊണ്ടുവരും. പൊതുമേഖലാ സ്ഥാപനങ്ങളിലെ സ്ഥിരം ജോലികളിലുള്ള കരാർവത്കരണം നിർത്തലാക്കും. സാമൂഹിക പരിഷ്കർത്താക്കളുടെ ജീവിതവും പ്രവർത്തനങ്ങളും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും. നിർത്തലാക്കിയ മൗലാനാ ആസാദ് സ്കോളർഷിപ്പുകൾ പുനസ്ഥാപിക്കും. മുതിർന്ന പൗരന്മാർക്ക് പൊതുഗതാഗതത്തിൽ ഉണ്ടായിരുന്ന യാത്ര ഇളവുകൾ പുനസ്ഥാപിക്കും. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കൂടുതൽ വിപുലീകരിക്കും. പൊതുജനാരോഗ്യ കേന്ദ്രങ്ങളിൽ ആരോഗ്യ പരിരക്ഷ സൗജന്യമാക്കും. ആരോഗ്യത്തിലുള്ള ബജറ്റ് വിഹിതം ഓരോ വർഷവും പടിപടിയായി വർദ്ധിപ്പിക്കും. ഓരോ ജില്ലയിലും ഒരു സർക്കാർ മെഡിക്കൽ കോളജും ആശുപത്രിയും സ്ഥാപിക്കും. പൊതുജനാരോഗ്യ മേഖലയിലെ എല്ലാ ഒഴിവുകളും മൂന്നുവർഷത്തിനുള്ളിൽ നികത്തും. കേന്ദ്രസർക്കാർ തസ്തികകളിലെ മുപ്പത് ലക്ഷത്തോളം ഒഴിവുകൾ നികത്തും. കായിക താരങ്ങൾക്ക് പ്രതിമാസം 10,000 രൂപയുടെ സ്പോർട്സ് സ്കോളർഷിപ്പ് നൽകും എന്നും പത്രികയില്‍ പറയുന്നു

ബിജെപി കൊണ്ടുവന്ന പുതിയ വിദ്യാഭ്യാസ നയം സംസ്ഥാന സർക്കാരുകളുമായി കൂടിയാലോചിച്ച് ഭേദഗതി ചെയ്യും. പൊതു വിദ്യാലയങ്ങളിൽ വിവിധ ആവശ്യങ്ങൾക്ക് പ്രത്യേക ഫീസ് ഈടാക്കുന്നത് അവസാനിപ്പിക്കും. രാജസ്ഥാൻ മാതൃകയിൽ 25 ലക്ഷം രൂപ വരെ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയും പാവപ്പെട്ടവർക്കായി മഹാലക്ഷ്മി പദ്ധതിയും അവതരിപ്പിക്കും. കുടുംബത്തിലെ മുതിർന്ന വനിത അംഗത്തിൻ്റെ അക്കൗണ്ടിൽ വർഷം ഒരു ലക്ഷം രൂപ നൽകും. 2025 മുതൽ കേന്ദ്ര സർക്കാരിലെ പകുതി തസ്തികകൾ വനിതകൾക്കായി സംവരണം ചെയ്യും. താങ്ങ് വില നിയമവിധേയമാക്കും. ഇലക്ടറൽ ബോണ്ടിലും, പിഎം കെയർ ഫണ്ടിലും അന്വേഷണം കൊണ്ടുവരും. പെഗാസെസ്, നോട്ട് നിരോധനം, റഫാൽ അഴിമതികളിലും അന്വേഷണം. പുതിയ ജിഎസ്ടി നിയമം കൊണ്ടുവരും. പഞ്ചായത്തുകൾക്കും, മുനിസിപ്പാലിറ്റികൾക്കും ജിഎസ്ടി വിഹിതം ലഭ്യമാക്കും. ആന്ധ്രക്ക് പ്രത്യേക പദവിയും പുതുച്ചേരിക്ക് സംസ്ഥാന പദവിയും നൽകും