ദുരൂഹത നീക്കാന്‍ അനൂജയുടെയും ഹാഷിമിന്‍റെയും ഫോൺ വിവരങ്ങൾ വീണ്ടെടുക്കും

പത്തനംതിട്ട: പട്ടാഴിമുക്കിൽ ഇന്നലെയുണ്ടായ കാറപകടത്തിൽ ദുരൂഹത ഒഴിയുന്നില്ല. കാർ ലോറിയിലേക്ക് ഇടിച്ചു കയറി രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിൽ ശാസ്ത്രീയ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്. മരിച്ച അനുജയുടെയും ഹാഷിമിന്റെയും മൊബൈൽ ഫോണുകളിലെ വിവരങ്ങൾ പൊലീസ് വീണ്ടെടുക്കും

വാഹനാപകടം നടന്ന സമയത്ത് ഇരുവരും ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. എന്നാൽ ലോക്കുണ്ടായിരുന്നതിനാല്‍ വിവരങ്ങൾ ശേഖരിക്കാൻ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിൽ ഫോറൻസിക് ലാബിലേക്ക് വിദഗ്ധ പരിശോധനയ്ക്ക് ഫോണുകൾ അയക്കും. വാട്സാപ്പ് ചാറ്റുകൾ ഉൾപ്പെടെ വീണ്ടെടുക്കാനാണ് ശ്രമം.

കാര്‍ യാത്രികരായ തുമ്പമണ്‍ സ്വദേശിനി അനുജ, ചാരുമൂട് സ്വദേശി ഹാഷിം എന്നിവരാണ് അപകടത്തില്‍ മരിച്ചത്. വിനോദയാത്ര കഴിഞ്ഞ് മടങ്ങിവരികയായിരുന്ന അനുജയെ ട്രാവലര്‍ തടഞ്ഞുനിര്‍ത്തിയാണ് ഹാഷിം കാറില്‍ കയറ്റിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു.
എന്തിനാവും മനഃപൂർവം മരണത്തിലേക്ക് കാർ ഓടിച്ചു കയറ്റിയെന്നതാണ് പൊലീസിന് മുന്നിൽ ഉയരുന്ന ചോദ്യം.മരിച്ച ഹാഷിമിന്റെ മൃതദേഹം കഴിഞ്ഞ ദിവസം രാത്രി തന്നെ സംസ്കരിച്ചു. അനുജയുടെ സംസ്കാരം ഇന്ന് നടക്കും.കോട്ടയം മെഡിക്കൽ കോളേജിലെ പോസ്റ്റ്‌മോർട്ടത്തിനു ശേഷം രാസ പരിശോധനയ്ക്ക് ആവശ്യമായ സാമ്പിളുകൾ മരിച്ച രണ്ട് പേരുടെയും മൃതദേഹങ്ങളിൽ നിന്ന് ശേഖരിച്ചിട്ടുണ്ട്