കണ്ണൂര്‍: കേരള സർവകലാശാല കലോത്സവത്തിൽ കോഴ ആരോപണം നേരിട്ട വിധി കർത്താവ് പി എന്‍ ഷാജിയുടെ മരണത്തില്‍ ഗുരുതര ആരോപണവുമായി കുടുംബം രംഗത്ത്. കോഴ ആരോപണത്തില്‍ ഇന്ന് ചോദ്യം ചെയ്യാനിരിക്കെയാണ് ഇന്നലെ വൈകിട്ട് ഷാജിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. താനൊരു തെറ്റും ചെയ്തില്ലെന്ന് ഷാജി കലോത്സവത്തില്‍ നിന്ന് തിരിച്ചെത്തിയ ഉടനെ പറഞ്ഞുവെന്നും കാലുപിടിച്ച് കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞതായും മകനെ കുടുക്കിയതാണെന്നും ഷാജിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു
ഷാജിയുടെ മുഖത്തെ പാടുകള്‍ കണ്ടപ്പോഴാണ് കാര്യം തിരക്കിയതെന്ന് സഹോദരന്‍ അനില്‍കുമാര്‍ പറഞ്ഞു. അവര്‍ ദേഹോപദ്രവം ചെയ്തില്ലെന്നാണ് ഷാജി പറഞ്ഞത്. എന്നെ പലയാളുകളും വിളിക്കുകയും സമീപിക്കുകയും ചെയ്തിരുന്നു. ഞാനൊരു തെറ്റും ചെയ്തിട്ടില്ല. എല്ലാം അറിയുന്ന ആള്‍ക്കാര്‍ തന്നെയാണ് ഇത് ചെയ്തതെന്നാണ് അവന്‍ പറഞ്ഞത്. കുടുക്കിയതാണെന്ന് അനില്‍ കുമാറും പറഞ്ഞു. സംഭവത്തില്‍ ദുരൂഹതയുണ്ട്. ആരോപണത്തിന് പിന്നാലെ ഷാജി മാനസിക സമ്മര്‍ദ്ദത്തില്‍ ആയിരുന്നുവെന്നും അനില്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.
ഷാജിയുടേത് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിരുന്നു. താന്‍ നിരപരാധിയാണെന്നാണ് കുറിപ്പില്‍ പറയുന്നത്. കേരള സര്‍വകലാശാല കലോത്സവത്തിള്‍ ഷാജി അടക്കം മൂന്ന് പേരെ കോഴ ആരോപണത്തിന്റെ പേരില്‍ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു