മുഖ്യപ്രതി ബിജെപി നേതാവിന്റെ മകനോ..?

ഇന്ത്യക്കാരെ റഷ്യൻ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്ത കേസിൽ മുഖ്യപ്രതി ബിജെപി നേതാവിന്റെ മകനെന്ന് റിപ്പോർട്ട്. സ്റ്റുഡന്റ് വിസയുടെ മറവിൽ യുക്രെയ്നെതിരായ റഷ്യൻ അധിനിവേശത്തിന് ഇന്ത്യക്കാരെ എത്തിച്ചു കൊടുത്തെന്നാണ് കേസ്. മധ്യപ്രദേശിലെ ധർ മുൻസിപ്പൽ കോർപ്പറേഷൻ അംഗം അനിത മുകുത്തിന്റെ മകൻ സുയാഷാണ് സി ബി ഐയുടെ പ്രതിപ്പട്ടികയിലെ ഒന്നാമൻ

അന്വേഷണ സംഘത്തിന്റെ വിശദീകരണം അനുസരിച്ച്, സുയാഷിന്റെ ’24X7 RAS ഓവർസീസ് ഫൗണ്ടേഷൻ’ എന്ന സ്ഥാപനം 180 പേരെ റഷ്യയിലേക്ക് അയച്ചിട്ടുണ്ട്. അതിലധികവും സ്റ്റുഡന്റ് വിസ ആയിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്.
സുയാഷ്‌ മുകുത്തിന്റെ സ്ഥാപനം സ്റ്റുഡന്റ് വിസയിൽ കയറ്റിയയച്ചവരെ കബളിപ്പിച്ച് റഷ്യൻ സേനയുടെ ഭാഗമാക്കിയിരിക്കാം എന്നാണ് കരുതുന്നത്. എംബസി ജീവനക്കാരുടെ പങ്കും സി ബി ഐ പരിശോധിക്കുന്നുണ്ട്.
ആർ എ എസ് ഓവർസീസിന്റെ വെബ്‌സൈറ്റ് നിലവിൽ പ്രവർത്തന രഹിതമാണ്. സുയാഷും സഹോദരൻ പാർത്ഥ് മുകുത്തും ഡയറക്ടർമാരായ സ്ഥാപനം 2022 ജൂണിലാണ് ആരംഭിക്കുന്നത്

ഫീസിൽ ഇളവ്, വിസ കാലാവധി നീട്ടി നൽകാം എന്നീ വാഗ്ദാനങ്ങൾ നൽകിയാണ് തട്ടിപ്പ് സംഘം ആളുകളെ ആകർഷിക്കുന്നത്. ഇത്തരത്തിൽ റഷ്യയിൽ എത്തിപ്പെടുന്നവരുടെ പാസ്പോർട്ട് വിസ ഏജന്റുമാർ തട്ടിയെടുക്കുകയും റഷ്യൻ സൈന്യത്തിന്റെ ഭാഗമായി യുക്രെയ്നിലേക്ക് പോകാൻ നിർബന്ധിതരാക്കുകയും ചെയ്യും. വിദ്യാർഥികളിൽ ചിലരെ സായുധ പരിശീലനത്തിന് അയച്ചതായും സൈനിക അഭ്യാസങ്ങൾ പഠിപ്പിച്ചതായും സിബിഐ കണ്ടെത്തിയിട്ടുണ്ട്