93 രോഗികളെ ലൈംഗികമായി പീഡിപ്പിച്ച ഡോക്ടര്‍ക്ക് വധശിക്ഷ

ഈജിപ്റ്റിൽ തന്‍റെ ക്ലിനിക്കിലെത്തിയ 93 രോഗികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഡോക്ടർക്ക് വധശിക്ഷ. കയ്‌റോയിലെ ശുബ്രയ്ക്ക് സമീപമുള്ള ക്ലിനിക്കിലാണ് രാജ്യത്തെ ഞെട്ടിച്ച സംഭവമുണ്ടായത്. ഈജിപ്തിലെ ഗ്രാൻഡ് മുഫ്തിയുമായി കൂടിയാലോചിച്ച ശേഷമാണ് കോടതി വധശിക്ഷ വിധിച്ചത്

ഒരു സ്ത്രീ ഡോക്ടർക്കെതിരെ പരാതി നൽകിയതോടെയാണ് ഡോക്ടറുടെ പീഡന കഥകൾ പുറം ലോകം അറിയുന്നത്. ഗർഭച്ഛിദ്രം നടത്തുന്നതിന് പകരമായി ഡോക്ടർ തന്നെ ലൈംഗിക പീഡനത്തിനായി ഇരയാക്കിയെന്നാണ് സ്ത്രീ ആരോപിച്ചത്. തുടർന്നുള്ള അന്വേഷണത്തിൽ ക്ലിനിക്കിൽ പതിവായി ലൈംഗിക ദുരുപയോഗം നടന്നു എന്നതിനുള്ള തെളിവ് കിട്ടി

ക്ലിനിക്കിൽ നിന്നുള്ള ദൃശ്യങ്ങളാണ് 93 രോഗികളെ ഡോക്ടർ പീഡിപ്പിച്ചതായിട്ടുള്ള തെളിവുകൾ കണ്ടെത്താൻ സഹായിച്ചത്. ചില ഇരകൾ ഡോക്ടറുമായുള്ള ബന്ധത്തിന് സമ്മതിച്ചു. മറ്റുള്ളവരെ ഡോക്ടർ മരുന്ന് നൽകി മയക്കിയതിന് ശേഷം പീഡനത്തിന് ഇരയാക്കുകയായിരുന്നു. ലൈംഗിക പീഡനത്തിന് പുറമെ ഡോക്ടര്‍ രോഗികളെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.ഈജിപ്റ്റിലെ നിയമം അനുസരിച്ച് വധശിക്ഷ വിധിക്കണമെങ്കില്‍ ഗ്രാൻഡ് മുഫ്തിയുടെ അനുമതി വേണം. ഇതു ലഭിച്ചതോടെയാണ് ഡോക്ടര്‍ക്ക് കോടതി വധശിക്ഷ വിധിച്ചത്