രാത്രി വീട്ടിലെത്തി വിളിച്ചിറക്കി; സുഹൃത്ത് തീ കൊളുത്തിയ സ്ത്രീ മരിച്ചു

തിരുവനന്തപുരം: ചെങ്കോട്ടുകോണത്ത് സുഹൃത്ത് തീ കൊളുത്തിയ സ്ത്രീ മരിച്ചു. ഇന്നലെ രാത്രിയോടെയാണ് നാടിനെ നടുക്കിയ ആക്രമണം നടന്നത്. സരിത (46) എന്ന സ്ത്രീ ആണ് ആക്രമണത്തിൽ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവേ ഇന്ന് രാവിലെയോടെ മരിച്ചത്. കേസിലെ പ്രതി ബിനുവും (50) പൊള്ളലേറ്റതിനെ തുടര്‍ന്ന് ആശുപത്രിയിലാണ്.

ഇന്നലെ രാത്രി മേലെ കുണ്ടയത്തുള്ള വീട്ടിലെത്തി സരിതയെ ബിനു വിളിച്ചിറക്കി കൊണ്ടുപോവുകയായിരുന്നു.ശേഷം ഇരുവരും തമ്മില്‍ സംസാരവും വാക്കേറ്റവും ആയി. ഇതിനൊടുവില്‍ കയ്യില്‍ കരുതിയിരുന്ന പെട്രോളെടുത്ത് സരിതയുടെ ദേഹത്തൊഴിച്ച് തീ കൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. കന്നാസിൽ 5 ലിറ്റർ പെട്രോളുമായിട്ടാണ് ഇയാൾ എത്തിയത്. തീ കത്തിച്ചപ്പോൾ ഇയാളുടെ ദേഹത്തും തീ പടർന്നിരുന്നു. തുടർന്ന് ബിനു വീട്ടിനു പിന്നിലെ കിണറ്റിലേക്ക് എടുത്തു ചാടുകയും ചെയ്തിരുന്നു. ഇവിടെ നിന്ന് അഗ്നിശമനസേന എത്തിയാണ് ഇയാളെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.