ഷബ്‌നയുടെ ആരോപണത്തിന് മറുപടിയുമായി വീണ്ടും കെഎം ഷാജി

അഴീക്കോട്: പി കെ കുഞ്ഞനന്തൻ്റെ മരണവുമായി ബന്ധപ്പെട്ട് മകൾ ഷബ്‌നയുടെ ആരോപണത്തിന് മറുപടിയുമായി കെഎം ഷാജി രംഗത്ത്. കൊന്നതാണെന്ന് മകൾക്ക് ഉറപ്പുണ്ടെങ്കിൽ മുഖ്യമന്ത്രിയോട് അന്വേഷണം ആവശ്യപ്പെടണമെന്നും അന്വേഷിച്ചാൽ ആരാണ് കൊന്നത് എന്ന് വ്യക്തമാകുമെന്നും കെ എം ഷാജി പറഞ്ഞു. ടിപി ചന്ദ്രശേഖരൻ കൊലക്കേസിലെ പ്രതി പികെ കുഞ്ഞനന്തന്റെ മരണത്തിൽ കൃത്യ സമയത്ത് ചികിത്സ ലഭ്യമാകാതെ ആയിരുന്നെന്നാണ് മകൾ ആരോപിച്ചത്.

മകൾക്ക് കൊന്നതാണ് എന്ന് സംശയമുണ്ടെങ്കിൽ വെള്ളക്കടലാസിൽ മുഖ്യമന്ത്രിക്ക് പരാതി നൽകണം. അന്വേഷിക്കണം എന്ന ആവശ്യവുമായി കുഞ്ഞനന്തന്റെ മകൾ മുഖ്യമന്ത്രിയെ സമീപിക്കണം. ഒരു പാത്രത്തിൽ ഭക്ഷണം തയ്യാറാക്കുന്ന ജയിലിൽ എങ്ങനെയാണ് കുഞ്ഞനന്തന് മാത്രം ഭക്ഷ്യ വിഷബാധയുണ്ടാവുകയെന്നാണ് കെഎം ഷാജി ചോദിക്കുന്നത്. അന്വേഷണം വരട്ടെ പറയേണ്ടിടത് പറയും . കുഞ്ഞനന്തന്റെ മരണ സമയത്ത് അഴീക്കോട് എംഎൽഎ താനായിരുന്നുവെന്നും കെ എം ഷാജി പറഞ്ഞു. കലാപ രാഷ്ട്രീയം അന്വേഷിക്കണമെന്നും കെ എം ഷാജി ആവശ്യപ്പെട്ടു.