കണ്ണൂര്‍ഃ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവ് ചാടിയ മയക്കുമരുന്ന കേസ് പ്രതി ഹര്‍ഷാദ് പിടിയിലായത് മധുര ശിവഗംഗയില്‍ നിന്ന്. ഇയാള്‍ക്ക് ഒളിത്താവളമൊരുക്കിയ മധുര സ്വദേശിനിയായ അപ്‌സരയും പിടിയിലായിട്ടുണ്ട്.
ഹർഷാദിനെ ഇന്ന് രാവിലെ കണ്ണൂർ ടൗൺ സ്റ്റേഷനിലെത്തിച്ചു. ജയിൽചാടാൻ സഹായിച്ച സുഹൃത്തിനെ നേരത്തെ പോലീസ് പിടികൂടിയിരുന്നു. ഇവർ സഞ്ചരിച്ച ബൈക്കും പോലീസ് കണ്ടെത്തി. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് ഹർഷാദിന് തമിഴ്നാട്ടിൽ സഹായങ്ങൾ നൽകുന്ന അപ്സരയെക്കുറിച്ച് വിവരം ലഭിച്ചത്. ഈ സ്ത്രീയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഹർഷാദിനെ മധുരയില്‍ നിന്ന് പോലീസ് സംഘം പിടികൂടിയത്. ഹര്‍ഷാദിന് സുഹൃത്തുക്കളുള്ള ബംഗളൂരുവിലും ഭാര്യയുടെ നാടായ തമിഴ്‌നാട്ടിലും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു
ജനുവരി 14-നാണ് മയക്കുമരുന്ന് കേസിൽ ശിക്ഷിക്കപ്പെട്ട കൊയ്യോട് ചെമ്പിലോട്ടെ ടി.സി.ഹർഷാദ് ജയിൽ ചാടിയത്. രാവിലെ പത്രക്കെട്ട് എടുക്കാൻ പുറത്തിറങ്ങിയ ഇയാൾ ഗാന്ധിപ്രതിമയ്ക്ക് സമീപത്തെ ഗേറ്റിലെത്തിയപ്പോൾ പാറാവുകാരന്റെ കണ്ണു വെട്ടിച്ച് പടികളിറങ്ങി റോഡിലേക്ക് ഓടുകയായിരുന്നു. ഈ സമയം റോഡരികിൽ ബൈക്കുമായി കാത്തുനിന്ന സുഹൃത്തിനൊപ്പം ബൈക്കിന്റെ പിറകിൽ കയറി രക്ഷപ്പെട്ടു. കണ്ണവം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർചെയ്ത മയക്കുമരുന്ന് കേസിലാണ് വടകര കോടതി ഹർഷാദിനെ 10 വർഷം തടവിന് ശിക്ഷിച്ചത്