രക്ഷിക്കാനെറിഞ്ഞ സാരിയിൽ പിടിച്ചില്ല; പോകല്ലേയെന്ന് പറഞ്ഞ് അച്ഛനൊപ്പം നിരഞ്ജനയും

പത്തനംതിട്ട റാന്നിയിലാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ഒരു കുടുംബത്തിലെ മൂന്നു പേരാണ് പമ്പാ നദിയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് മരിച്ചത്. ഉതിമൂട് സ്വദേശി അനിൽകുമാർ(52), മകൾ നിരഞ്ജന(17), അനിലിന്റെ സഹോദരന്‍റെ മകൻ ഗൗതം(15) എന്നിവരാണ് മുങ്ങി മരിച്ചത്. സഹോദരന്‍റെ വീട്ടിൽ എത്തിയ അനിൽകുമാറും കുടുംബവും ഗൗതത്തെ കൂട്ടി നദിയിൽ തുണി നനയ്ക്കാൻ എത്തിയപ്പോഴാണ് ഒഴുക്കിൽപ്പെട്ടത്

ആദ്യം ഗൗതമാണ് ഒഴുക്കിൽപ്പെട്ടതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഗൗതമിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ അനിൽകുമാറും നിരഞ്ജനയും ഒഴുക്കിൽപ്പെടുകയായിരുന്നു. നിരഞ്ജനയ്ക്ക് സാരി എറിഞ്ഞു കൊടുത്തുവെങ്കിലും 17 കാരി അതിൽ പിടിച്ചില്ല. അച്ഛൻ ഒഴുക്കിൽപ്പെട്ടത് കണ്ട് അലറിക്കരഞ്ഞ് അനിൽകുമാറിന് അടുത്തേക്ക് നിരഞ്ജനയും നീങ്ങി. അച്ഛൻ പോകല്ലേ എന്ന് കരഞ്ഞാണ് മകൾ അനിലിനടുത്തേക്ക് ഒഴുകിയെത്തിയത്. പിന്നാലെ ഇരുവരും മുങ്ങിത്താഴുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ചിറ്റാർ ഗവ.ഹയർസെക്കൻഡറി സ്‌കൂൾ പ്ലസ് വൺ വിദ്യാർഥിനിയായ നിരഞ്ജനയ്ക്ക് രക്ഷപ്പെടാനാകുമായിരുന്നു എന്നാണ് പിടിവള്ളിയെറിഞ്ഞ് കൊടുത്തവർ പറയുന്നത്