20ന്റെ നിറവിൽ ഫേസ്ബുക്ക്

ഇന്ന് ജനപ്രിയ സോഷ്യല്‍മീഡിയാ സേവനമായി വളർന്ന ഫെയ്സ്ബുക്ക് ആരംഭിച്ചത് 2004 ലാണ്. അതിന്റെ ഓർമ്മകൾ പങ്കുവച്ചിരിക്കുകയാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഏറ്റവും ശക്തരായ സോഷ്യല്‍ മീഡിയാ കമ്പനിയാണ് മെറ്റ എന്ന് പേര് മാറിയ ഫെയ്സ്ബുക്ക് കമ്പനി. ഇന്‍സ്റ്റാഗ്രാമില്‍ ഫെയ്സ്ബുക്കിലെ ചില പഴയ കാല നിമിഷങ്ങളുടെ ദൃശ്യങ്ങള്‍ കമ്പനി മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് പങ്കുവെച്ചിട്ടുണ്ട്

ഇരുപത് വര്‍ഷം മുമ്പ്, ഞാന്‍ ഒരു കാര്യം ആരംഭിച്ചു. പിന്നീടുള്ള വഴിയില്‍, അതിശയിപ്പിക്കുന്ന ധാരാളം ആളുകള്‍ വന്നുചേര്‍ന്നു, ഞങ്ങള്‍ കൂടുതല്‍ ആകര്‍ഷകമായ കാര്യങ്ങള്‍ നിര്‍മിച്ചു. ഞങ്ങള്‍ ഇപ്പോഴും അത് ചെയ്യുന്നു. ഏറ്റവും മികച്ചത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ. സക്കര്‍ബര്‍ഗ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ 2004 ലെ തന്റെ ഫെയ്സ്ബുക്ക് പ്രൊഫൈലിന്റെ ചിത്രവും അദ്ദേഹം പങ്കുവെച്ചു.

അവതരിപ്പിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ഫെയ്സ്ബുക്കിന് പത്ത് ലക്ഷം ഉപഭോക്താക്കളെ ലഭിച്ചു. നാല് വര്‍ഷം കൊണ്ട് അക്കാലത്തെ എതിരാളിയായ മൈസ്‌പേസിനെ മറികടന്നു. 2012 ആയപ്പോഴേക്കും പ്രതിമാസ ഉപഭോക്താക്കളുടെ എണ്ണം 100 കോടി കടന്നു. 2023 അവസാനത്തോടെ ഫെയ്സ്ബുക്കിന്റെ പ്രതിദിന ഉപഭോക്താക്കളുടെ എണ്ണം 211 കോടിയാണ്.ഇപ്പോള്‍ മെറ്റ പ്ലാറ്റ്‌ഫോംസ് എന്ന മാതൃസ്ഥാപനത്തിന് കീഴിലാണ് ഫെയ്സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, മെസഞ്ചര്‍, വാട്‌സാപ്പ് ഉള്‍പ്പടെയുള്ള മുന്‍നിര സേവനങ്ങള്‍. 2023 നാലാം പാദത്തില്‍ ഈ സേവനങ്ങള്‍ക്കെല്ലാം കൂടി 319 കോടി പ്രതിദിന ഉപഭോക്താക്കളുണ്ട്. 2023 ഡിസംബറിലെ കണക്കനുസരിച്ച് പ്രതിമാസ സജീവ ഉപഭോക്താക്കളുടെ എണ്ണം 398 കോടിയാണ്.മെറ്റായുടെ ഓഹരി മൂല്യം വര്‍ധിച്ചതോടെ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരില്‍ അഞ്ചാമനാണ് സക്കര്‍ബര്‍ഗ്. പരസ്യവിതരണ രംഗത്ത് ഗൂഗിളിനൊപ്പം ശക്തരാണ് മെറ്റ.