അപകടങ്ങൾ തുടർക്കഥ; കഷ്ടകാൽ എക്സ്പ്രസ്സ് എന്ന് വിളിക്കാമോ എന്ന് സോഷ്യൽ മീഡിയ

കണ്ണൂർ: അപകടങ്ങൾ തുടർക്കഥയാകുകയാണ് കണ്ണൂർ ആലപ്പുഴ എക്സിക്യുട്ടീവ് എക്സ്പ്രസിൽ. ഏഴ് വർഷത്തിനിടെ രണ്ട് തവണയാണ് ട്രെയിൻ പാളം തെറ്റിയത്. കഴിഞ്ഞ വർഷം മാത്രം രണ്ട് തവണ തീവെപ്പുമുണ്ടായി. തീവെപ്പിൽ മൂന്ന് പേർ മരിക്കുകയും ചെയ്തു.പാളം തെറ്റിയത് ഷണ്ടിങ്ങിനിടെ ആയതിനാലാണ് കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തിൽ ആർക്കും പരിക്കില്ലാതിരുന്നത്. കഷ്ടകാൽ എക്സ്പ്രസെന്ന് കണ്ണൂർ ആലപ്പുഴ എക്സിക്യുട്ടീവ് എക്സ്പ്രസിനെ വിളിക്കാമോ എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചോദിക്കുന്നത്. തീവെപ്പും പാളം തെറ്റലുമായി അടുത്തിടെ ഇത്രയും തവണ അപകടങ്ങൾ ഉണ്ടായ ട്രെയിൻ വേറെയില്ലെന്നാണ് നിഗമനം. ലോക്കൽ പൊലീസ് മുതൽ എൻഐഎ വരെ തുടർച്ചയായി കയറിയിറങ്ങിയ വേറെ വണ്ടിയുണ്ടാകുമോ എന്നതും ഒരു ചോദ്യമായി നിലനിൽക്കുകയാണ്.

2016 ജൂലൈ അഞ്ചിനാണ് ആദ്യമായി ട്രെയിൻ പാലം തെറ്റുന്നത്. കണ്ണൂരിൽ പുറപ്പെടാൻ പ്ലാറ്റ്ഫോമിലേക്ക് എത്തിക്കുന്നതിനിടെ എഞ്ചിൻ തോട്ടിലേക്ക് മറിഞ്ഞായിരുന്നു അപകടം. മഴ കാരണം ലോക്കോ പൈലറ്റ് സിഗ്നൽ കാണാത്തത് പിഴവായി. അപകടത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. എഞ്ചിൻ പിന്നീട് പൊളിച്ചുവിൽക്കുകയാണുണ്ടായത്. പിന്നീട് 2023 ഏപ്രിൽ രണ്ടിന് രാത്രി ആലപ്പുഴയിൽ നിന്നുളള മടക്കയാത്രയിൽ എലത്തൂരിൽ വച്ച് ഡി വൺ കോച്ചിന് പ്രതി ഷാറൂഖ് സെയ്ഫി തീവച്ചു. ഈ അപകടത്തിൽ മൂന്ന് പേർ മരിക്കുകയും ഒൻപത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പിന്നീട് രണ്ട് മാസം തികയും മുന്നേ ജൂൺ ഒന്നിന് കൊൽക്കത്ത സ്വദേശി പ്രസോൺ ജിത് കണ്ണൂരിൽ നിർത്തിയിട്ട ഈ ട്രെയിനിന് വീണ്ടും തീവച്ചു. ഇയാൾക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഈ അപകടത്തിൽ ഒരു കോച്ച് പൂർണമായും കത്തി നശിച്ചു. ഇപ്പോഴിതാ രണ്ട് ദിവസം മുൻപ് വീണ്ടും പാളം തെറ്റി. ഷണ്ടിങ്ങിനിടെ രണ്ട് കോച്ചുകൾ ആണ് തെന്നിമാറിയത്. ഇത്തരത്തിൽ അപകടങ്ങൾ തുടർക്കഥയാകുന്ന ഈ എക്സിക്യൂട്ടീവ് എക്സ്പ്രെസ്സ് റെയിൽവേയ്ക്ക് ഒരു തലവേദനാ എക്സ്പ്രെസ്സ് ആയി മാറുമോ എന്നാണ് സംശയം.