ഇനി മണിക്കൂറുകൾ വേണ്ട, 20 മിനിട്ടിലെത്തും; ബൈക്കിനും ഓട്ടോയ്ക്കും നോ എൻട്രി

മുംബൈ: രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപ്പാലം മുംബൈയില്‍ ജനങ്ങൾക്കായി ഒരുങ്ങുകയാണ്. അടല്‍ സേതു എന്നാണ് കടല്‍പ്പാലത്തിന്‍റെ പേര്. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ പേരാണ് കടല്‍പ്പാലത്തിന് നല്‍കിയിരിക്കുന്നത്. പാലത്തിൽ ഓട്ടോറിക്ഷകള്‍ക്കും ബൈക്കുകള്‍ക്കും മുച്ചക്ര വാഹനങ്ങൾക്കും മൃഗങ്ങൾ വലിക്കുന്ന വാഹനങ്ങൾക്കും പ്രവേശന അനുമതി ഇല്ല. ജനുവരി 12 നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. 8,000 കോടി ചെലവിട്ടാണ് കടല്‍പ്പാലത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. നാല് ചക്ര വാഹനങ്ങളുടെ പരമാവധി വേഗപരിധി മണിക്കൂറിൽ 100 ​​കിലോമീറ്ററായിരിക്കും. സ്യൂരിയെയും നാവാശേവയെയും ബന്ധിപ്പിക്കുന്ന, 22 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആറുവരി പാതയാണ് ഇത്. കടലിൽ 16.50 കിലോമീറ്ററും കരയിൽ 5.5 കിലോമീറ്ററും ദൂരത്തിലാണ് പാലമുള്ളത്. ലോകത്തിലെ പന്ത്രണ്ടാമത്തെ നീളം കൂടിയ പാലവും ഇതാണ്.

മുംബൈയില്‍ നിന്നും നവിമുംബൈയിലേക്ക് 20 മിനിട്ട് കൊണ്ട് എത്താന്‍ കഴിയും എന്നതാണ് പ്രത്യേകത. നിലവില്‍ രണ്ട് മണിക്കൂറാണ് ഈ ദൂരം പിന്നിടാന്‍ എടുക്കുന്നത്. പാലത്തിന്റെ കയറ്റത്തിലും ഇറക്കത്തിലും വേഗത മണിക്കൂറിൽ 40 കിലോമീറ്ററായിരിക്കും. അപകടങ്ങള്‍ ഒഴിവാക്കാനാണ് ഇതെന്ന് പൊലീസ് പറഞ്ഞു. മുംബൈയിലെ ഗതാഗതക്കുരുക്ക് കാരണം 1990കളില്‍ ആലോചന തുടങ്ങിയതാണ് പദ്ധതി. കഴിഞ്ഞ മാസമാണ് നിര്‍മാണം പൂര്‍ത്തിയായത്. അടിയിലൂടെ കപ്പലുകള്‍ക്ക് തടസ്സമില്ലാതെ പോകാന്‍ കഴിയുന്ന വിധത്തിലാണ് നിര്‍മാണം. നിര്‍മാണ സാമഗ്രികള്‍ എത്തിക്കാനായി ഉണ്ടാക്കിയ ചെറു സമാന്തര പാലം നിലനിര്‍ത്തും. ദേശാടനക്കിളികളെ നിരീക്ഷിക്കാനുള്ള ഇടമായി ആ പാലത്തെ മാറ്റും