കടല്‍ ക്കൊള്ളക്കാര്‍ റാഞ്ചിയ ചരക്കുകപ്പലിനെ മോചിപ്പിച്ച് ഇന്ത്യൻ നാവിക സേന

സൊമാലിയന്‍ കടല്‍ ക്കൊള്ളക്കാര്‍ റാഞ്ചിയ ചരക്കുകപ്പലിനെ ഇന്ത്യൻ നാവിക സേന മോചിപ്പിച്ചു. 15 ഇന്ത്യക്കാര്‍ ഉള്‍പ്പടെ 21 ജീവനക്കാരും സുരക്ഷിതരാണെന്ന് നാവികസേന അറിയിച്ചു. ചരക്ക് കപ്പല്‍ ഉടന്‍ ബഹ്റൈന്‍ തീരത്തേക്ക് യാത്ര തിരിക്കും. വ്യാഴാഴ്ച വൈകിട്ട് വടക്കന്‍ അറബിക്കടലില്‍ സൊമാലിയന്‍ കൊള്ളക്കാര്‍ റാഞ്ചിയെടുക്കാന്‍ ശ്രമിച്ച ലൈബീരിയന്‍ പതാകയുള്ള ചരക്ക് കപ്പലിനെ ഇന്ത്യന്‍ നാവിക സേന നാടകീയമായാണ് മോചിപ്പിച്ചത്. നാവിക സേനയുടെ കാമാന്‍ഡോകള്‍ ഐഎന്‍എസ് ചെന്നൈയില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം വൈകിട്ട് മൂന്നേ കാലോടെ കപ്പലില്‍ ഇറങ്ങി. മുകള്‍തട്ട് സുരക്ഷിതമാക്കി കപ്പലിന്‍റെ മറ്റ് ഭാഗങ്ങളിലേക്ക് നീങ്ങി കമാന്‍ഡോകള്‍ പരിശോധന നടത്തിയെങ്കിലും കടല്‍കൊള്ളക്കാരെ കണ്ടെത്താനായില്ല. കടല്‍ക്കൊള്ളക്കാര്‍ കൊള്ളയടിക്കുമ്പോള്‍ രക്ഷപെടാനുള്ള കപ്പലിനുള്ളിലെ സുരക്ഷിത അറയില്‍ ഒളിച്ചിരുന്ന ജീവനക്കാരെ നാവിക സേന സുരക്ഷിതരാക്കി. കപ്പലിലേക്ക് ഇറങ്ങും മുന്‍പേ ജീവനക്കാരുമായി നാവികസേന കാമാന്‍ഡോകള്‍ സംസാരിച്ചിരുന്നു

ചരക്കുകപ്പലില്‍ ആയുധധാരികളായ അ‍ഞ്ചോ ആറോ കടല്‍ക്കൊള്ളക്കാര്‍ കടന്നുകയറിയെന്ന് യുകെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍റെ കമാന്‍ഡ് സെന്‍ററിലാണ് ആദ്യ വിവരം ലഭിക്കുന്നത്. ഉടന്‍ തന്നെ ഉണര്‍ന്ന് പ്രവര്‍ത്തിച്ച ഇന്ത്യന്‍ നാവിക സേന പടക്കപ്പല്‍ ഐഎന്‍എസ് ചെന്നൈയെ മോചന ദൗത്യവുമായി അയച്ചു. ദീര്‍ഘദൂര നിരീക്ഷണ വിമാനമായ പി 81ല്‍നിന്ന് എം.വി. ലൈലയുമായി രാവിലെയോടെ ബന്ധം സ്ഥാപിച്ചു. കപ്പല്‍ വിട്ടുപോകാന്‍ കടല്‍കൊള്ളക്കാര്‍ക്ക് നാവിക സേന മുന്നറയിപ്പ് നല്‍കി. നാവികസേനയുടെ താക്കീതിന് പിന്നാലെ കടൽക്കൊള്ളക്കാർ കപ്പല്‍ റാഞ്ചാനുള്ള ശ്രമം ഉപേക്ഷിച്ചിരിക്കാം എന്നാണ് നാവികസേന കരുന്നത്