പശുക്കൾ കൂട്ടത്തോടെ ചത്ത സംഭവം; കുട്ടിക്കര്‍ഷകര്‍ക്ക് ജയറാമിന്റെ കൈത്താങ്ങ്

തൊടുപുഴ: വെള്ളിയാമറ്റത്തെ കുട്ടിക്കര്‍ഷകരുടെ പശുക്കൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ കുട്ടിക്കര്‍ഷകർക്ക് സഹായവുമായി നടന്‍ ജയറാം രംഗത്തെത്തി. തന്റെ പുതിയ ചിത്രമായ ഓസ്ലാര്‍ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ചിനായി മാറ്റിവച്ച അഞ്ച് ലക്ഷം രൂപ ഇവര്‍ക്ക് നല്‍കുമെന്ന് ജയറാം അറിയിച്ചു. രാവിലെ പത്തരയ്ക്ക് വെള്ളിമറ്റത്തെ വീട്ടിലെത്തിയാണ് ജയറാം പണം നല്‍കുക. അടുത്ത മാസം പതിനൊന്നിന് ഓസ്ലാറിന്റെ ട്രെയ്‌ലര്‍ ലോഞ്ച് കൊച്ചിയില്‍ നടത്താന്‍ തീരുമാനിച്ചിരുന്നു. ഈ തുകയാണ് കുട്ടികര്‍ഷകരായ ജോര്‍ജ് കുട്ടിയ്ക്കും മാത്യുവിനും നല്‍കുക. ഇരുപത് വര്‍ഷത്തോളമായി പശുക്കളെ വളര്‍ത്തുന്ന ആളാണ് താനെന്ന് ജയറാം പറഞ്ഞു. അതിന്റെ ബുദ്ധിമുട്ടും അതിലൂടെ ലഭിക്കുന്ന സന്തോഷവും തനിക്കറിയാം. ഷൂട്ടിങ് ഇല്ലാത്ത സമയങ്ങളിലൊക്കെ താന്‍ തന്റെ ഫാമിലാണ് സമയം ചെലവഴിക്കുക. രണ്ടുതവണ ക്ഷിരകര്‍ഷകനുള്ള സര്‍ക്കാരിന്റെ പുരസ്‌കാരവും തനിക്ക് ലഭിച്ചിരുന്നു. ഈ കുട്ടികള്‍ക്കുണ്ടായ സമാനമായ അനുഭവം തനിക്കും ഉണ്ടായിട്ടുണ്ട്. ഈ കുട്ടികളുടെ വിഷമം തനിക്ക് മനസിലാകും. ഇവരെ ഒന്ന് നേരിട്ടു കാണാന്‍ വേണ്ടി മാത്രമാണ് പോകുന്നതെന്നും ജയറാം പറഞ്ഞു

അതിനിടെ മന്ത്രിമാരായ ചിഞ്ചു റാണിയും റോഷി അഗസ്റ്റിനും മാത്യുവിന്‍റെ വീട്ടിലെത്തി. മാത്യുവിന് 5 പശുക്കളെയും ഒരു മാസത്തെ കാലിത്തീറ്റയും സര്‍ക്കാര്‍ നൽകും. 45,000 രൂപ മിൽമ നൽകുമെന്നും, കൂടുതല്‍ സഹായം നാളത്തെ മന്ത്രിസഭാ യോഗത്തിൽ തീരുമാനിക്കുമെന്നും മന്ത്രി ചിഞ്ചു റാണി വ്യക്തമാക്കി

കുട്ടികര്‍ഷകരായ ജോര്‍ജ് കുട്ടിയുടെയും മാത്യുവിന്റെയും 13 പശുക്കളാണ് ചത്തത്. കപ്പത്തൊലി കഴിച്ചതാണ് മരണ കാരണമെന്ന് സംശയം. മികച്ച കുട്ടി ക്ഷീരകര്‍ഷകനുള്ള സംസ്ഥാന അവാര്‍ഡും മാത്യുവിന് ലഭിച്ചിരുന്നു. തൊടുപുഴയിലെ ഏറ്റവും മികച്ച ക്ഷീര ഫാമുകളിലൊന്നാണിത്. നിരവധി പുരസ്‌കാരങ്ങളാണ് ഈ ഫാം നേടിയിട്ടുള്ളത്. പശുക്കള്‍ ചത്തു വീഴുന്നത് കണ്ട് മാത്യു ബോധരഹിതനായി ആശുപത്രിയില്‍ ആയിരുന്നു