കൊച്ചി: മാധ്യമപ്രവർത്തകയെ അപമാനിച്ച കേസിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ അറസ്റ്റിൽ ആശങ്ക. സുരേഷ് ഗോപി നൽകിയ മുൻകൂർ ജാമ്യാപേക്ഷ 8 ന് പരിഗണിക്കും. മകളുടെ വിവാഹം ജനുവരി 17-ന് നിശ്ചയിച്ചിരിക്കുന്ന സാഹചര്യത്തിലാണ് സുരേഷ് ഗോപി മുന്‍കൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. നടനെതിരെ ഗുരുതര വകുപ്പുകള്‍ കൂടി ചുമത്തിയിട്ടുണ്ട്. വിഷയത്തില്‍ ഹൈക്കോടതി സർക്കാരിന്‍റെ നിലപാടു തേടിയെന്നാണ് വിവരം
ഒക്ടോബർ 27-നാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടൽ ലോബിയിൽ വെച്ച് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി പറയുന്നതിനിടെ സുരേഷ് ഗോപി മാധ്യമപ്രവർത്തകയുടെ തോളില്‍ കൈവെച്ചെന്നാണ് പരാതി. ഇത് മോശം ഉദ്ദേശ്യത്തോടെയാണെന്ന് കാട്ടിയാണ് മാധ്യമ പ്രവർത്തക പരാതി നല്‍കിയത്. എന്നാല്‍ തന്‍റെ പെരുമാറ്റം വാത്സല്യത്തോടെയായിരുന്നുവെന്ന് സുരേഷ് ഗോപി വിശദീകരിച്ചു. പിന്നാലെ സമൂഹ മാധ്യമ പോസ്റ്റിലൂടെ സുരേഷ് ഗോപി ക്ഷമ ചോദിച്ചെങ്കിലും മാധ്യമപ്രവർത്തക കേസുമായി മുന്നോട്ടു പോവുകയായിരുന്നു
താമരശേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് പരാതിക്കാരി രഹസ്യമൊഴി നല്‍കിയിരുന്നു. കോഴിക്കോട് നടക്കാവ് പൊലീസ് ഇന്ത്യൻ ശിക്ഷാ നിയമം 354 എയിലുള്ള രണ്ട് ഉപ വകുപ്പുകളനുസരിച്ച് ലൈംഗികാതിക്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.
ആദ്യം നിസ്സാര വകുപ്പുകള്‍ ചുമത്തി
നവംബർ 18 ന് സുരേഷ് ഗോപിയെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. എന്നാൽ ഐപിസി 354 പ്രകാരം സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റം കൂടി കേസിൽ ഉൾപ്പെടുത്തിയ സാഹചര്യത്തിലാണ് അറസ്റ്റ് ചെയ്യുമെന്ന് ആശങ്കയുണ്ടെന്ന് ചൂണ്ടിക്കാട്ടി മുന്‍കൂര്‍ ജാമ്യഹർജി നല്‍കിയത്. ജനുവരി 17നു മകളുടെ വിവാഹം ഗുരുവായൂരിലും സൽക്കാരം തിരുവനന്തപുരത്തും നടത്താൻ തീരുമാനിച്ചിരിക്കുന്നതിനാൽ തനിക്കു മുൻകൂർ ജാമ്യം നൽകണമെന്നാണ് സുരേഷ് ഗോപി ആവശ്യപ്പെട്ടിരിക്കുന്നത്