പിതാവിനെതിരെ പീഡന പരാതിയുമായി മകൾ; ബിടിഎസ് ബാന്‍ഡ് കാണുന്നത് വിലക്കിയതിനാലെന്ന് പിതാവ്, ഒടുവിൽ ജാമ്യം

പിതാവിനെതിരെ പീഡന പരാതിയുമായി മകൾ രംഗത്ത്. 2020 മുതൽ പിതാവ് ലൈംഗികമായി ചൂഷണം ചെയ്യുന്നെന്നും പേടി കാരണം ആരോടും പരാതി പറഞ്ഞില്ലെന്നുമായിരുന്നു പെൺകുട്ടി മൊഴി നൽകിയത്. എന്നാൽ കൊറിയൻ പോപ്പ് ബാൻഡായ ബിടിഎസിന്റെ പരിപാടികൾ കാണുന്നത് വിലക്കിയതിലുള്ള വൈരാഗ്യം മൂലം മകൾ തന്നെ പോക്സോ കേസിൽ കുടുക്കിയെന്നാരോപിച്ച് കാസർഗോഡ് സ്വദേശിയായ പിതാവ് നൽകിയ ഹർജിയാണ് ജസ്റ്റിസ് പി ഗോപിനാഥ് പരിഗണിച്ചത്.

അടുത്ത ബന്ധുവായ സ്ത്രീയുടെ സ്വാധീനത്തിൽ മകൾ ബിടിഎസ് പാട്ടുകൾ കാണാൻ തുടങ്ങിയെന്നും ഇസ്ലാം മതവിശ്വാസത്തിനെതിരായതിനാൽ താനും ഭാര്യയും മകളെ ഈ ഗായകസംഘത്തിന്റെ വീഡിയോ കാണുന്നതിൽ നിന്ന് വിലക്കിയെന്നുമായിരുന്നു പിതാവിന്‍റെ വാദം. ഈ സ്ത്രീക്കൊപ്പമാണ് മകളെന്നും ഹർജിയിൽ പറഞ്ഞിരുന്നു.പിതാവിന്റെ ആരോപണങ്ങൾക്ക് വ്യക്തമായ തെളിവില്ലെന്നും അന്വേഷണം പൂർത്തിയായെന്നും ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ ഹർജിയെ എതിർത്തു. സഹോദരനെ വിദേശത്തേക്ക് അയക്കാൻ നെടുമ്പാശേരിയിൽ എത്തിയപ്പോഴും പിതാവ് മോശമായി പെരുമാറിയെന്നും പെൺകുട്ടി  വ്യക്തമാക്കി.