ശബരിമലയിൽ സൗജന്യ വൈഫൈ ഉടൻ, ഒരാള്‍ക്ക് അര മണിക്കൂര്‍ ഉപയോഗിക്കാം

പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തിന് എത്തുന്നവർക്ക് വീട്ടിലേക്കും മറ്റ് ആവശ്യങ്ങൾക്കുമായി ഇന്റർനെറ്റ് കിട്ടുന്നില്ലെന്ന പരാതിക്കും ആശങ്കകൾക്കും വിരാമമിട്ടുകൊണ്ടുള്ള വാർത്തയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. സൗജന്യ വൈഫൈ ലഭ്യമാക്കാൻ ദേവസ്വം ബോർഡ് തയ്യാറെടുക്കുകയാണ്. ഭക്തർക്ക് പരമാവധി സൗകര്യങ്ങൾ നൽകുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. ബി.എസ്.എൻ.എല്ലുമായി സഹകരിച്ചാകും സേവനം നടപ്പിലാക്കുക. ഒരാൾക്ക് പരമാവധി അരമണിക്കൂർ സമയമാണ് സൗജന്യ വൈഫൈ ലഭിക്കുക. നെറ്റ്‌വർക്ക് ലഭിക്കാത്തത് കാരണം വീട്ടിലേക്കും മറ്റും ബന്ധപ്പെടാനാകാതെ വരുന്ന ഭക്തർക്ക് ആശ്വസം പകരുകയാണ് ദേവസ്വം ബോർഡിന്റെ ലക്ഷ്യം.

പദ്ധതിയുടെ ആദ്യഘട്ടമായി നടപ്പന്തൽ, തിരുമുറ്റം, സന്നിധാനം, മാളികപ്പുറം , ആഴിയുടെ ഭാഗത്തും മാളികപ്പുറത്തുള്ള അപ്പം – അരവണ കൗണ്ടറുകൾ, മരാമത്ത് കോംപ്ലക്സ്, ആശുപത്രികൾ എന്നിവിടങ്ങളിലായി ആകെ 15 വൈ ഫൈ ഹോട് സ്പോട്ടുകളാകും ഉണ്ടാവുക. നിലവിൽ പമ്പ എക്സ്ചേഞ്ച് മുതൽ നീലിമല, അപ്പാച്ചിമേട്, ശരംകുത്തി, മരക്കൂട്ടം വഴി സന്നിധാനത്തേക്ക് ഒപ്റ്റിക്കൽ ഫൈബർ കേബിൾ സ്ഥാപിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പുതിയ വൈഫൈ പദ്ധതിക്കായുള്ള അടിസ്ഥാനസൗകര്യം വളരെ വേഗം ബി.എസ്.എൻ.എല്ലിന് പൂർത്തിയാക്കാനാകും. ഉയർന്ന ഗുണനിലവാരമുള്ള എ.ഡി.എസ്.എൽ കേബിളുകളാകും ഇവിടെ ഉപയോഗിക്കുക. ക്യു കോംപ്ലക്സ്സുകളിൽ സൗജന്യ വൈഫെ സേവനം ബി.എസ്.എൻ.എൽ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.