കൊച്ചി:തദ്ദേശ ഉപ തിരഞ്ഞെടുപ്പിൽ തൂത്തുവാരി യുഡിഎഫ്. 33 വാര്‍ഡുകളില്‍ 17 ഇടത്ത് യുഡിഎഫ് വിജയിച്ചപ്പോള്‍ 10 വാര്‍ഡുകളില്‍ എല്‍ഡിഎഫും നാല് വാര്‍ഡുകളില്‍ ബിജെപിയും വിജയിച്ചു. ആംആദ്മി പാര്‍ട്ടിയും എസ്ഡിപിഐയും ഓരോ വാര്‍ഡുകളില്‍ വിജയം നേടി. ഒരു ജില്ലാ പഞ്ചായത്ത്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത്, 24 പഞ്ചായത്ത്, മൂന്ന് മുനിസിപ്പാലിറ്റി വാർഡുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ആകെ 114 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്.ഒരു ജില്ലാ പഞ്ചായത്ത്, 5 ബ്ലോക്ക് പഞ്ചായത്ത്, 24 പഞ്ചായത്ത്, മൂന്ന് മുനിസിപ്പാലിറ്റി വാർഡുകൾ അടക്കം 33 സീറ്റുകളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ നേട്ടം ഉണ്ടായത് യുഡിഎഫിനാണ്.
11 സിറ്റിംഗ് സീറ്റുകൾ നിലനിർത്തിയ യുഡിഎഫ് എൽഡിഎഫിന്റെ അഞ്ചും എസ്ഡിപിഐയുടെ ഒന്നും സിറ്റിംഗ് സീറ്റുകൾ പിടിച്ചെടുത്താണ് സീറ്റ് എണ്ണം 17 ല്‍ എത്തിച്ചത്. കോഴിക്കോട്ടെ നാല് സീറ്റുകളും യുഡിഎഫ് തൂത്തുവാരി. കോട്ടയം കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ആനക്കല്ല്, കൂട്ടിക്കൽ ഡിവിഷനുകൾ ഇടതിൽ നിന്ന് പിടിച്ചെടുത്തത് യുഡിഎഫ് വിജയത്തിൻ്റേ തിളക്കം കൂട്ടി. ഇടത് മുന്നണിയുടെ 10 സീറ്റുകളിൽ 3 എണ്ണം ബിജെപിയില്‍ നിന്ന് പിടിച്ചെടുത്തതാണ്. കൊല്ലം ഉമ്മന്നൂർ പഞ്ചായത്ത് ഇരുപതാം വാർഡ്, പത്തനംതിട്ട റാന്നി പഞ്ചായത്ത് ഏഴാം വാർഡ് മലപ്പുറം ഒഴൂർ പതിനാറാം വാർഡ് എന്നിവയാണ് ഇത്. പത്തനംതിട്ട മല്ലപ്പുഴശ്ശേരി പന്ത്രണ്ടാം വാർഡിൽ ഇടതു സ്ഥാനാർത്ഥി വിജയിച്ചത് ഒരു വോട്ടിനാണ്.
അതേ സമയം തിരുവനന്തപുരം അരുവിക്കര പഞ്ചായത്ത് മണമ്പൂർ വാർഡിൽ സിറ്റിംഗ് സീറ്റിൽ സിപിഎം, ബിജെപിയോട് തോറ്റു. ഒറ്റപ്പാലം നഗരസഭ ഏഴാം വാർഡ് , കായംകുളം നഗരസഭ 32 ആം വാർഡ് , ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് തിരുവൻവണ്ടൂർ ഡിവിഷൻ എന്നിവയാണ് ബിജെപി നിലനിർത്തിയത്. ഈരാറ്റുപേട്ട നഗരസഭ പതിനൊന്നാം ഡിവിഷൻ എസ്ഡിപിഐ യും നിലനിർത്തി.