ദില്ലി: ഏകാധിപത്യം അനുവദിക്കില്ല എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു പ്രതിഷേധക്കാർ കളര്‍ സ്പ്രേയുമായി സഭയിൽ ഇരുന്ന എംപിമാര്‍ക്കിടയിലേക്ക് ചാടിയത്. പാർലമെന്റ് നടപടികൾ കാണാൻ വന്ന ആളുകളാണ് അതിക്രമം നടത്തിയതെന്നാണ് വിവരം. ഇവരുടെ കൈവശമുണ്ടായിരുന്നത് ടിയർ ഗ്യാസോ അതല്ലെങ്കിൽ കളര്‍ സ്പ്രേയോ ആണെന്നാണ് കരുതുന്നത്. ഷൂസിനുള്ളിലാണ് ഇവർ സ്പ്രേ സൂക്ഷിച്ചത്. കളർസ്പ്രേയുമായി രണ്ട് പേർ പാർലമെന്റിന് പുറത്തും പ്രതിഷേധിച്ചു. പാർലമെന്റിന് പുറത്ത് പ്രതിഷേധിച്ചവരിൽ നീലം, അമോൽ ഷിൻഡെ എന്നിവർ പിടിയിലായി. അറസ്റ്റിലായ നാലു പേരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു.
യെല്ലോ കളറിലുളള ഗ്യാസാണ് ആദ്യം പുറത്തേക്ക് വന്നതെന്ന് സഭയിലുണ്ടായിരുന്ന എംപിമാര്‍ പറയുന്നു. ടിയര്‍ഗ്യാസ് ആയിരിക്കുമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ പിന്നീട് ഇവരുടെ പക്കലുണ്ടായിരുന്നത് കളര്‍ സ്പ്രേ ആണെന്ന് വ്യക്തമായി. എംപിമാരും സെക്യുരിറ്റിയും ചേര്‍ന്നാണ് ഇവരെ കീഴടക്കിയത്. അതിക്രമത്തിന്റെ സാഹചര്യത്തിൽ സഭയിലുണ്ടായിരുന്ന എംപിമാരെ മാറ്റി. പാര്‍ലമെന്റ് ആക്രമണത്തിന്റെ വാര്‍ഷിക ദിനത്തിലാണ് പുതിയ പാര്‍ലമെന്റിൽ വലിയ സുരക്ഷാ വീഴ്ചയുണ്ടായത്.