പിടിയിലായത് സ്ത്രീയടക്കം 4 പേർ, പാസ്സ് നൽകിയത് ബിജെപി എം പി .ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടി

ദില്ലി: പാർലമെന്‍റിലെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് നാലുപേർ പിടിയിലായി. ഡി. മനോരഞ്ജനും, സാഗർ ശർമ്മ എന്നയാളുമാണ് ലോക്സഭയിൽ കളർ സ്പ്രേ പ്രയോഗിച്ചത്. അമോൽ ഷിൻഡെയും, നീലം കൗർ എന്ന സ്ത്രീയും പാർലമെന്റിന് പുറത്താണ് പ്രതിഷേധിച്ചത്. ഡി. മനോരഞ്ജൻ എഞ്ചിനീയറിംഗ് ബിരുദധാരിയെന്നാണ് വിവരം. ബെംഗളുരുവിലെ വിവേകാനന്ദ സർവകലാശാലയിലാണ് 35 കാരനായ ഡി മനോരഞ്ജൻ പഠിച്ചതെന്നാണ് പുറത്തു വരുന്ന വിവരം . മൈസൂരു എംപി പ്രതാപ് സിൻഹ നൽകിയ പാസ്സുപയോഗിച്ചാണ് സാഗർ ശർമയും മനോരഞ്ജനും അകത്ത് കയറിയതെന്നാണ് വിവരം.

അതേസമയം, അക്രമത്തിന്റെ പശ്ചാത്തലത്തിൽ ലോക്സഭയിൽ ഫോറൻസിക് സംഘം പരിശോധന നടത്തുകയാണ്. പാർലമെന്റ് വളപ്പിലും തെളിവ് ശേഖരിക്കുകയാണ്. കൂടാതെ സിആർപിഎഫ് ഡിജിയും പാർലമെന്റിലെത്തിയിട്ടുണ്ട്

അതിനിടെ, സംഭവത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം രംഗത്തെത്തി. ആഭ്യന്തര മന്ത്രി മറുപടി പറയണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഗാർഖെ ആവശ്യപ്പെട്ടു. വിവരങ്ങൾ അംഗങ്ങൾ അറിയണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. അംഗങ്ങളെ സുരക്ഷാ വീഴ്ച സംഭവിച്ച വിവരങ്ങൾ അറിയിച്ചില്ലെന്ന് പരഞ്ഞ് രാജ്യസഭയിൽ നിന്ന് പ്രതിപക്ഷ അംഗങ്ങൾ ഇറങ്ങിപ്പോയി