ഏറ്റവും വലിയ കള്ളപ്പണവേട്ട; നോട്ടെണ്ണിയത് 5 ദിവസമെടുത്ത്..

ദില്ലി: ഏറ്റവും വലിയ കള്ളപ്പണവേട്ടയ്ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. 40 കൗണ്ടിംഗ് മെഷീനുകൾ ഉപയോ​ഗിച്ച് 50 ബാങ്ക് ഉദ്യോഗസ്ഥർ അഞ്ച് ദിവസത്തെ കഠിനമായ പരിശ്രമത്തിനൊടുവിലാണ് നോട്ടെണ്ണൽ പൂർത്തീകരിച്ചത്. കോൺഗ്രസ് രാജ്യസഭാ എംപിയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഒഡീഷ ആസ്ഥാനമായുള്ള ഡിസ്റ്റിലറിയിൽ നിന്നാണ് 353.5 കോടി അനധികൃത പണം കണ്ടെടുത്തത്. രാജ്യത്തു തന്നെ കള്ള പണം ഏറ്റവും കൂടുതൽ പിടിച്ചെടുത്ത കേസാണിത്. ജാർഖണ്ഡിൽ നിന്നുള്ള കോൺഗ്രസ് രാജ്യസഭാ എംപി ധീരജ് പ്രസാദ് സാഹുവുമായി ബന്ധപ്പെട്ട് റാഞ്ചിയിലും മറ്റ് സ്ഥലങ്ങളിലും ആദായനികുതി വകുപ്പിന്റെ പരിശോധന നടന്നിരുന്നു. ബലംഗീർ ജില്ലയിൽ നിന്നാണ് ഏറ്റവും കൂടുതൽ പണം കണ്ടെടുത്തത്

₹ 37.5 കോടി സംബൽപൂരിൽ നിന്നും ₹ 11 കോടി തിത്‌ലഗഢിൽ നിന്നും കണ്ടെടുത്തു. പിടിച്ചെടുത്ത പണം ഇന്ന് ബലംഗീറിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) പ്രധാന ശാഖയിൽ നിക്ഷേപിക്കും. ഇന്നലെയും ആദായനികുതി വകുപ്പ് ബൗദ് ഡിസ്റ്റിലറീസ് പ്രൈവറ്റ് ലിമിറ്റഡിൽ റെയ്ഡ് തുടർന്നു. സാഹുവിന്റെ കുടുംബവുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ബൽദേവ് സാഹു ഇൻഫ്രാ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയെയും റെയ്ഡിൽ ഉൾപ്പെടുത്തും. ബൗദ് ഡിസ്റ്റിലറികളിലും അനുബന്ധ സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡുകളിൽ കണ്ടെത്തിയ വൻതോതിലുള്ള പണം നാടൻ മദ്യവിൽപ്പനയിൽ നിന്ന് ലഭിച്ച കണക്കിൽപ്പെടാത്ത വരുമാനമാണെന്നാണ് പ്രാഥമിക നി​ഗമനം