ദില്ലി: 2022 ലെ കൊലപാതക കണക്കുകൾ നാഷണൽ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ
പുറത്ത് വിടുമ്പോൾ ഉത്തർപ്രദേശ് ആണ് ഏറ്റവും മുന്നില്‍ നിൽക്കുന്നത്. മൊത്തം കണക്ക് പ്രകാരം രാജ്യത്ത് 28,522 കൊലപാതക കേസുകള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഓരോ ദിവസവും ശരാശരി 78 പേരും ഓരോ മണിക്കൂറിലും ശരാശരി മൂന്നില്‍ കൂടുതല്‍ പേരും കൊല്ലപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട്
ഉത്തര്‍പ്രദേശ് – 3,491, ബീഹാര്‍ – 2,930, മഹാരാഷ്ട്ര – 2,295, മധ്യപ്രദേശ് -1,978, രാജസ്ഥാന്‍ -1,834, പശ്ചിമബംഗാള്‍- 1,696 എന്നിങ്ങനെയാണ് വ്യത്യസ്ത സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍. സിക്കിം -9, നാഗാലാന്റ് – 21, മിസോറാം – 31, ഗോവ – 44, മണിപ്പൂര്‍ – 47 എന്നിങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊലപാതകങ്ങള്‍. ‘ക്രൈം ഇന്‍ ഇന്ത്യ’ റിപ്പോര്‍ട്ടിലാണ് എന്‍സിആര്‍ബി ഇക്കാര്യം വ്യക്തമാക്കിയത്
കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ഡല്‍ഹിയാണ് ഒന്നാം സ്ഥാനത്ത്. ഡല്‍ഹി -509, ജമ്മു കശ്മീര്‍ -99, പോണ്ടിച്ചേരി -30, ഛണ്ഡീഗഢ്-18, ദാദ്ര ആന്‍ഡ് നഗര്‍ ഹവേലി (16), ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപ് -7, ലഡാക്ക് -5, ലക്ഷ്യദ്വീപ്- പൂജ്യം എന്നിങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്ത കൊലക്കേസുകള്‍
അതേസമയം 2022 ല്‍ രാജ്യത്ത് ഒരു ലക്ഷത്തിലധികം കിഡ്‌നാപ്പിംഗ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ദിനം പ്രതി ഏകദേശം 294 പേര്‍ തട്ടികൊണ്ടുപോകലിന് ഇരയാകുന്നുണ്ട്. ഓരോ മണിക്കൂറിലും ഏകദേശം 12 ലധികം പേര്‍ വരും. ഉത്തര്‍പ്രദേശില്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ കിഡ്‌നാപ്പിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്