വീശിയടിച്ച് മിഷോങ്; ചെന്നൈ നഗരം വെള്ളത്തിൽ, ഗതാഗതം സ്തംഭിച്ചു. ട്രെയിനുകള്‍ റദ്ദാക്കി

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ ആഞ്ഞടിച്ച് ആന്ധ്രാ തീരത്തേക്ക് നീങ്ങുന്ന മിഷോങ് ചുഴലിക്കാറ്റിന്റെ ഭാഗമായി തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കനത്ത മഴയും കാറ്റും ഗതാഗതം തടസ്സപ്പെട്ടു. ചെന്നൈ നഗരത്തിലും പരിസരപ്രദേശത്തും വന്‍ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വൈദ്യുതിയും ഇന്റര്‍നെറ്റും തടസ്സപ്പെട്ടിരിക്കുകയാണ്. ചെന്നൈ, തിരുവള്ളൂര്‍, ചെങ്കല്‍പ്പെട്ട്, കഞ്ചീപുരം ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങളോട് അടിയന്തരാവശ്യത്തിന് അല്ലാതെ വീടിന്‌ പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടിയന്ത സഹായത്തിനായി രക്ഷാദൗത്യ സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്

ട്രെയിനുകളെയും വിമാന സര്‍വീസുകളേയും മഴയും വെള്ളക്കെട്ടും കാര്യമായിതന്നെ ബാധിച്ചു. നിരവധി ട്രെയിനുകള്‍ റദ്ദാക്കിയിരിക്കുകയാണ്. കേരളത്തില്‍ കൂടി കടന്നുപോകുന്ന പല സര്‍വീസുകളും റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു
അതിനിടെ, ഹസന്‍ തടാകത്തിന് സമീപം മുതലയിറങ്ങിയത് ജനങ്ങളെ ആശങ്കയിലാക്കി. വഴിയാത്രക്കാരാണ് മുതലയെ കണ്ടത്

മുൻകരുതലായി ചെ​ന്നൈ അടക്കമുള്ള നാല് ജില്ലകളിൽ ഇന്ന് പൊതുഅവധി പ്രഖ്യാപിച്ചിരിക്കയാണ്. സ്വകാര്യസ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. ബംഗാൾ ഉൾക്കടലിൽ ഇന്നലെ രൂപപ്പെട്ട ചുഴലിക്കാറ്റ് നിലവിൽ വടക്കൻ തമിഴ്നാട് ലക്ഷ്യമാക്കിയാണ് നീങ്ങുന്നത്. നാളെ പുലർ​ച്ചെയോടെ ആന്ധ്രപ്രദേശിലെ നെല്ലൂരിനും മചിലിപട്ടണത്തിനും ഇടയിൽ കരതൊടുമെന്നാണ് കരുതുന്നത്